ന്യൂഡൽഹി: ശാസ്ത്രീയവശങ്ങൾ പൂർണമായും പരിശോധിച്ചും ലഭ്യത ഉറപ്പാക്കിയും മാത്രമേ കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള കോവിഡ് വാക്സിനേഷനെക്കുറിച്ച് അന്തിമതീരുമാനമെടുക്കൂ എന്ന് കേന്ദ്ര സർക്കാരിന്റെ കോവിഡ് ദൗത്യസംഘം തലവൻ വി.കെ. പോൾ.
കോവിഡ് രോഗികളുടെ എണ്ണം കുറയുകയും രണ്ടാംതരംഗം അടങ്ങുകയും ചെയ്തുവെങ്കിലും ഏറ്റവും മോശമായ അവസ്ഥ അവസാനിച്ചുവെന്നു പറയാനാവില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
നിരവധി രാജ്യങ്ങളിൽ രണ്ടിലേറെ തരംഗങ്ങൾ ഉണ്ടായിട്ടുണ്ട് എന്നതു പരിഗണിക്കണമെന്നും വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
പതിനെട്ടുവയസിനു മുകളിലുള്ള പൗരന്മാർക്കായി കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് എന്നിങ്ങനെ മുന്നുവാക്സിനുകൾക്കാണു രാജ്യത്ത് അനുമതി. സൈഡസ് കാഡില തദ്ദേശീയമായി വികസിപ്പിച്ച, സൂചി ഉപയോഗിക്കാതെ ചർമത്തിനകത്തേക്കു കുത്തിവയ്ക്കാൻ കഴിയുന്ന സൈ കോവ് -ഡി എന്ന വാക്സിനാണ് 12 മുതൽ 18 വരെ പ്രായമുള്ളവർക്കായി ലഭ്യമാക്കുക.
മരുന്നതിന് താത്കാലിക അനുമതി ലഭിച്ചിട്ടുണ്ട്. കുട്ടികൾക്കും തൊട്ടുമുകളിലെ പ്രായക്കാർക്കും മിക്കരാജ്യങ്ങളും പ്രതിരോധ വാക്സിൻ നൽകിക്കഴിഞ്ഞു. ഇന്ത്യയും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും-അദ്ദേഹം പറഞ്ഞു.
ഭാരത് ബയോടെക് കുട്ടികൾക്കായി വികസിപ്പിച്ച കോ വാക്സിനു താത്കാലിക അനുമതിക്കായി കേന്ദ്ര ഡ്രഗ്സ് അഥോറിറ്റിയുടെ വിദഗ്ധസമിതിയിൽനിന്നു ശിപാർശ ലഭിച്ചിട്ടുണ്ട്. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരംകൂടി ലഭിച്ചാൽ കുട്ടികൾക്കായി ഉപയോഗിക്കാവുന്ന രണ്ടാമത്തെ വാക്സിനായി ഇതുമാറും. സൈഡസ് കാഡിലയുടെ വാക്സിൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇതിനു പരിശീലനവും നൽകിത്തുടങ്ങി.
ഉത്സവകാലം ഉൾപ്പെടെ ആളുകൾ കൂട്ടംകൂടുന്ന സമയമായതിനാൽ ഇന്ത്യയിൽ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രതിരോധ കുത്തിവയ്പ് നല്ലനിലയിൽ നടന്ന രാജ്യങ്ങളിൽപ്പോലും രോഗം പലതവണ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രോഗവ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
രാജ്യത്തെ വാക്സിനേഷൻ പരിപാടി അതിവേഗത്തിലാണു മുന്നേറുന്നതെന്നും വി.കെ. പോൾ കൂട്ടിച്ചേർത്തു.
കുട്ടികൾക്കുള്ള വാക്സിനേഷൻ: ഒരുക്കം തുടങ്ങിയെന്നു വി.കെ. പോൾ
11:38 PM Oct 17, 2021 | Deepika.com