ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പാർട്ടി വിമർശകർക്കെതിരേയുള്ള സോണിയ ഗാന്ധിയുടെ വിമർശനത്തിനു തൊട്ടുപിന്നാലെ പഞ്ചാബിൽ കോണ്‍ഗ്രസ് പാർട്ടി നേരിടുന്ന പ്രശ്നങ്ങൾ പരസ്യമാക്കി നവ്ജോത് സിംഗ് സിദ്ദു. എഐസിസി പ്രസിഡണ്ട് സോണിയ ഗാന്ധിക്ക് അയച്ച കത്ത് പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായ സിദ്ദു ഇന്നലെ ട്വിറ്ററിലും പങ്കുവച്ചു.
പഞ്ചാബിന്റെ ഭരണത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതും 2017 തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ പാലിക്കേണ്ടതുമായ 13 കാര്യങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ മാഫിയകൾക്കെതിരേ സ്വീകരിക്കേണ്ട നടപടികൾ, കാർഷിക മേഘല ശക്തിപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങൾ, വൈദ്യുതി ഉത്പാദന രംഗത്തടക്കം നിലനിൽക്കുന്ന പ്രതിസന്ധികൾ, പട്ടിക ജാതി, പിന്നാക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള പദ്ധതികൾ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, വ്യവസായ രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായുള്ള ഏകജാലക സംവിധാനം തുടങ്ങിയ നിർദേശങ്ങൾ കത്തിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ഏറ്റവും സന്പന്നമായിരുന്ന സംസ്ഥാനം ഇന്ന് രാജ്യത്തെ ഏറ്റവും കടപ്പെട്ടിരിക്കുന്ന സംസ്ഥാനമാണ്. അടുത്ത വർഷത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് പഞ്ചാബിനെ വീണ്ടെടുക്കുന്നതിനുള്ള അവസാനത്തെ അവസരമാണെന്നും കത്തിൽ മുന്നറിയിപ്പു നൽകുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിയുടെ നേതൃത്വത്തിലെ മന്ത്രിസഭാ നിയമനങ്ങളിലുള്ള ഭിന്നതകളെ തുടർന്ന് കഴിഞ്ഞ മാസം പിസിസി പ്രസിഡന്റ് സ്ഥാനം സിദ്ദു രാജിവച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഭരണകാര്യങ്ങളിൽ സിദ്ദു മുന്നോട്ടുവച്ച നിർദേശങ്ങൾ പരിഗണിക്കുന്നതിന് തയാറാവുകയും ചർച്ചയ്ക്കു ക്ഷണിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിനു മുൻപ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ സിദ്ദു രാജി പിൻവലിച്ചതായി അറിയിച്ചു.
പഞ്ചാബ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ നിർദേശങ്ങളുമായി സിദ്ദു
11:33 PM Oct 17, 2021 | Deepika.com