ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം പരിതാപകരം. പുതുതായി പുറത്തിറങ്ങിയ ആഗോള പട്ടിണി സൂചികയിലുള്ള 116 രാജ്യങ്ങളിൽ 101-ാം സ്ഥാനമാണ് ഇന്ത്യക്ക്. കഴിഞ്ഞ വർഷം ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യയെ അപേക്ഷിച്ച് പട്ടിണി കുറവാണ്.
ഐറിഷ്-ജർമൻ സംഘടനകളുടെ കൂട്ടായ പരിശ്രമത്തിലാണ് പട്ടിക പുറത്തിറക്കിയത്. പത്തു വർഷങ്ങൾക്ക് മുൻപ് ആഗോള പട്ടിണി സൂചികയിൽ ഉണ്ടായിരുന്ന സ്കോറിനേക്കാൾ പത്തു പോയിന്റ് പിന്നിലാണ് ഇന്ത്യയിപ്പോൾ.
അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ആരോഗ്യ നിലവാരം പരിഗണിച്ചാണ് ആഗോള പട്ടിണി സൂചികയിലെ സ്കോർ തയാറാക്കുന്നത്. കുട്ടികളുടെ പ്രായം, തൂക്കം, ഉയരം എന്നിവ പരിശോധിച്ചാൽ ഭക്ഷണത്തിൽ ആവശ്യമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ സാധിക്കും. പ്രായത്തിനൊത്ത ശാരീരിക വളർച്ചയില്ലായ്മ, വളർച്ച മുരടിക്കൽ, അവശ്യ പോഷകങ്ങളുടെ ലഭ്യതക്കുറവ്, ശിശുമരണനിരക്ക് തുടങ്ങിയവയും കണക്കിലെടുക്കും.
പോഷകാഹാരക്കുറവു മൂലം വിളർച്ച ബാധിച്ച കുട്ടികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും രാജ്യത്തെ ജനങ്ങളെ സാരമായി ബാധിച്ചു. അയൽ രാജ്യങ്ങളായ നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ പട്ടിണിനിരക്ക് ആശങ്ക ഉളവാക്കുന്നതാണെങ്കിലും ഇന്ത്യയെ അപേക്ഷിച്ച് അവിടെ ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്താൻ സർക്കാരുകൾക്ക് കഴിഞ്ഞു.
പട്ടിണി സൂചികയിൽ ഇന്ത്യ 101/116
01:09 AM Oct 16, 2021 | Deepika.com