ന്യൂഡൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യൻ സൈന്യത്തിനാവശ്യമായ ആയുധങ്ങൾ നിർമിക്കുന്ന 200 വർഷത്തിലേറെ പഴക്കമുള്ള സ്ഥാപനമായ ഓർഡനൻസ് ഫാക്ടറി ബോർഡ് പുനഃസംഘടിപ്പിച്ച് രൂപികരിച്ച ഏഴു കന്പനികളുടെ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിലാണ് പ്രധാന മന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ജൂണിൽ കേന്ദ്രമന്ത്രിസഭയുടെ നേതൃത്വത്തിൽ സ്വീകരിച്ച തീരുമാനത്തെത്തുടർന്ന് ഒക്ടോബർ ഒന്നിനാണ് ഓർഡനൻസ് ഫാക്ടറി ബോർഡ് പിരിച്ചു വിട്ടത്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തിന്റെ പ്രതിരോധ രംഗത്ത് നടപ്പാക്കിയിട്ടുള്ള പദ്ധതികളിൽ ഏറ്റവും സുതാര്യമായ പദ്ധതിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 41 ഓർഡനൻസ് ഫാക്ടറികളുടെ പ്രവർത്തനം ഏഴു കന്പനികളിലേക്ക് ചുരുക്കുകയും രാജ്യത്തിന്റെ പ്രതിരോധ നയങ്ങൾ പ്രാവർത്തികമാക്കുന്നതിന് ഏകജാലക സംവിധാനം കൊണ്ടുവരുകയും ചെയ്യുന്നത് പ്രതിരോധ രംഗത്തെ വൻകുതിപ്പിന് കാരണമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ കാണ്‍പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡ്വാൻസ്ഡ് വെപ്പണ്‍സ് ആൻഡ് എക്വിപ്മെന്റ് ഇന്ത്യ ലിമിറ്റഡ്(എഡബ്ല്യൂഇ), ഗ്ലൈഡേഴ്സ് ഇന്ത്യ ലിമിറ്റഡ്(ജിഐഎൽ), ട്രൂപ് കംഫർട്ട്സ് ലിമിറ്റഡ്(ടിഐഎൽ), ഡറാഡൂണ്‍ ആസ്ഥാനമായ ഇന്ത്യ ഓപ്റ്റൽ ലിമിറ്റഡ്(ഐഒഎൽ), ചെന്നൈയിലെ ആർമേഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ്(എവിഎഎൻഐ), പൂനയിലെ മ്യൂണിഷൻസ് ഇന്ത്യ ലിമിറ്റഡ്(എംഐഎൽ), നാഗ്പുരിലെ യന്ത്ര ഇന്ത്യ ലിമിറ്റഡ്
(വൈഐഎൽ) എന്നിവയാണ് കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണത്തിലുള്ള ഏഴ് പൊതു മേഖലാ സ്ഥാപനങ്ങളായി കഴിഞ്ഞ ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്തത്.
ആയുധങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, സുരക്ഷാ സാമഗ്രികൾ മുതലായവ നിർമിച്ചു നൽകുകയാണ് കന്പനികളുടെ പ്രധാന ചുമതല. വെർച്വലായി സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അടക്കമുള്ളവരും പങ്കെടുത്തു.
ഇന്ത്യയെ ഏറ്റവും വലിയ സൈനികശക്തിയാക്കും: മോദി
01:09 AM Oct 16, 2021 | Deepika.com