ന്യൂഡൽഹി: ""അവർ വൃദ്ധരാണ് പക്ഷേ, കാഴ്ചബംഗ്ലാവിലെ മൃഗങ്ങളല്ല'' ആത്മരോഷത്തിന്റെ നെല്ലിപ്പലകയിൽ നിന്ന് പൊട്ടിത്തെറിച്ച് ഇത്രയെങ്കിലും പറഞ്ഞത് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ മകൾ.
പനി ബാധിച്ച് എയിംസിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ സന്ദർശിക്കാനെത്തിയിരുന്നു. മന്ത്രി വന്നതാകട്ടെ ഒരു ഫോട്ടോഗ്രാഫറെയും കൂട്ടി. സന്ദർശനത്തിന്റെ തൊട്ടു പിന്നാലെ മൻമോഹൻ സിംഗ് ആശുപത്രി മുറിയിൽ കിടക്കുന്ന ചിത്രങ്ങളും മന്ത്രി ട്വീറ്റ് ചെയ്തു.
ക്ഷീണിതനായി കഴിയുന്ന പിതാവിന്റെ മുറിയിലേക്ക് ഫോട്ടോഗ്രാഫറെയും കൂട്ടി മന്ത്രി രോഗവിവരം തിരക്കാനെത്തിയത് മൻമോഹന്റെ ഭാര്യ ഗുർഷരണ് കൗറിനെയും ഏറെ അസ്വസ്ഥയാക്കി. ഏറെ അസ്വസ്ഥയായ തന്റെ അമ്മ ഫോട്ടോഗ്രാഫറോട് മുറിക്കു പുറത്തു പോകാൻ ആവശ്യപ്പെട്ടെങ്കിലും മന്ത്രിയോ ഒപ്പമുള്ളവരോ ചെവിക്കൊണ്ടില്ല.
""ഇത്രയും വിഷമഘട്ടങ്ങളുമായി ഒത്തുപോകാൻ അവർ ഏറെ ബുദ്ധിമുട്ടുകയാണ്. അവർ വളരെ പ്രായം ചെന്നവരുമാണ്. അവർ കാഴ്ചബംഗ്ലാവിൽ കിടക്കുന്ന മൃഗങ്ങൾ അല്ലെന്നെങ്കിലും ഓർമിക്കണം''മകൾ ദമൻദീപ് സിംഗ് പറഞ്ഞു.
മന്ത്രി സാധാരണ നിലയിൽ ആശുപത്രിയിലെത്തി മാതാപിതാക്കളെ സന്ദർശിച്ചിരുന്നെങ്കിൽ അതൊരു ആശ്വാസമായേനെ. പക്ഷേ, ഫോട്ടോഗ്രാഫറെയും കൂട്ടി വന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഒരു ഫോട്ടോയിൽ ഉൾപ്പെടാൻ പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല അവർ എന്നും ദമൻദീപ് സിംഗ് പറഞ്ഞു.
എന്നാൽ, സംഭവത്തെക്കുറിച്ച് ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയോ ആരോഗ്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. പക്ഷേ, സംഭവം വിവാദമായതോടെ മൻമോഹൻ സിംഗിനെ സന്ദർശിക്കുന്ന ചിത്രം ആരോഗ്യ മന്ത്രി ട്വിറ്റർ ഹാൻഡിലിൽ നിന്നു നീക്കം ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് പനി ബാധിച്ച് മൻമോഹൻസിംഗിനെ എയിംസിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഡെങ്കി ആണെന്നു സ്ഥിരീകരിച്ചു. അണുബാധ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശങ്കയുള്ളപ്പോഴാണ് മന്ത്രിയും പരിവാരങ്ങളും മുറിയിലേക്ക് ഇടിച്ചു കയറിയത്. കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നു.
സെബി മാത്യു
ആശുപത്രിയിൽ കഴിയുന്ന മൻമോഹന്റെ അടുത്ത് ആരോഗ്യമന്ത്രിയുടെ ഫോട്ടോഷൂട്ട്
01:09 AM Oct 16, 2021 | Deepika.com