ശ്രീനഗർ: കാഷ്മീരിൽ ഭീകരർക്കു ചുട്ട മറുപടി നല്കി സുരക്ഷാസേന. ഷോപിയാനിൽ രണ്ട് ഏറ്റുമുട്ടലുകളിലായി ടിആർഎഫ്, ലഷ്കർ-ഇ-തൊയ്ബ സംഘടനകളിൽപ്പെട്ട അഞ്ചു ഭീകരരെ സൈന്യം വധിച്ചു. തിങ്കളാഴ്ച പൂഞ്ചിൽ മലയാളിയടക്കം അഞ്ചു സൈനികരാണു ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
ഷോപിയാനിൽ തിങ്കളാഴ്ച അർധരാത്രിക്കുശേഷം നടന്ന ഏറ്റുമുട്ടലിൽ ദ റെസിസ്റ്റൻസ് ഫ്രണ്ടിലെ(ടിആർഎഫ്) മൂന്നു ഭീകരരാണു കൊല്ലപ്പെട്ടത്. ഇമാംസാഹെബ് മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ബിഹാറുകാരനായ വഴിയോരക്കച്ചവടക്കാരൻ വീരേന്ദ്ര പാസ്വാനെ ശ്രീനഗറിൽവച്ച് കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന മുഖ്താർ അഹമ്മദ് ഷായും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒക്ടോബർ അഞ്ചിനായിരുന്നു പാസ്വാൻ കൊല്ലപ്പെട്ടത്.
പ്രമുഖ ബിസിനസുകാരനും കാഷ്മീരി പണ്ഡിറ്റുമായ മഖൻ ലാൽ ബിന്ദ്രു കൊല്ലപ്പെട്ട് ഏതാനും മിനിറ്റുകൾക്കകമായിരുന്നു പാസ്വാനും കൊ ല്ലപ്പെട്ടത്. ഡാനിഷ് ഹുസൈൻ ദാർ, യാവർ ഹുസൈൻ നായിക്കൂ എന്നിവരാണു ഇമാംസാഹെബിൽ കൊല്ലപ്പെട്ട മറ്റു ഭീകരർ.
രണ്ടാമത്തെ ഏറ്റുമുട്ടൽ ഫീരിപോറ മേഖലയിലായിരുന്നു. ഉബൈദ് അഹമ്മദ് ദാർ, ഖുബൈബ് അഹമ്മദ് നെൻഗ്രൂ എന്നീ ലഷ്കർ-ഇ-തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. കഴിഞ്ഞ 30 മണിക്കൂറിനുള്ളിൽ കാഷ്മീരിൽ ഭീകരരുമായി അഞ്ചിടത്താണു സൈന്യം ഏറ്റുമുട്ടിയത്. ഇന്നലെ രാത്രിയും ഏറ്റുമുട്ടൽ തുടരുകയാണ്.
തിരിച്ചടിച്ച് സൈന്യം; അഞ്ചു ഭീകരരെ വധിച്ചു
01:17 AM Oct 13, 2021 | Deepika.com