ശ്രീനഗർ: കാഷ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം അഞ്ചു സൈനികർ വീരമൃത്യു വരിച്ചു. കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സിപ്പോയി എച്ച്. വൈശാഖ് (24) ആണ് വീരമൃത്യു വരിച്ച മലയാളി.
പഞ്ചാബുകാരായ നായിബ് സുബേദാർ(ജെസിഒ) ജസ്വിന്ദർ സിംഗ്, നായിക് മൻദീപ് സിംഗ്, സിപ്പോയി ഗജ്ജൻ സിംഗ്, ഉത്തർപ്രദേശുകാരനായ സിപ്പോയി സരജ് സിംഗ് എന്നിവരാണ് വീരമൃത്യുവരിച്ച മറ്റു സൈനികർ.
കൊല്ലം ഓടനാവട്ടം കുടവട്ടൂർ ശില്പാലയത്തിൽ (മാടമ്പള്ളി) ഹരികുമാറിന്റെയും ബീനാകുമാരിയുടെയും മകനാണു വൈശാഖ്. 22 മെക്കാനിക്കൽ 16 ആർആർ വിഭാഗത്തിലെ സൈനികനാണ്. വൈശാഖ് ഓണത്തിനു നാട്ടിൽ വന്നു മടങ്ങിയതാണ്. സഹോദരി: ശില്പ.
കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കരസേന മേധാവിയുമായും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചു വരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
ഇന്നലെ രാവിലെ സുരാൻകോട്ടിലായിരുന്നു സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. നാലു ഭീകരർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈനികർ പ്രദേശത്ത് എത്തിയത്.
തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങിയെന്നു പ്രതിരോധ വക്താവ് ലഫ്. കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
നുഴഞ്ഞുകയറിയ ഭീകരർ ചാമ്രേർ വനമേഖലയിൽ തന്പടിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുണ്ടായിരുന്നു. പൂഞ്ച്, രജൗരി ജില്ലകളിൽ ഏതാനും മാസങ്ങളായി ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്.
ഇന്നലെ അനന്ത്നാഗ്, ബന്ദിപ്പോറ ജില്ലകളിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. അനന്ത്നാഗിലെ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനു പരിക്കേറ്റു. ഇംതിയാസ് അഹമ്മദ് ദാർ ആണ് ബന്ദിപ്പോറയിൽ കൊല്ലപ്പെട്ട ഭീകരൻ.
മലയാളിയടക്കം അഞ്ച് സൈനികർക്കു വീരമൃത്യു
01:30 AM Oct 12, 2021 | Deepika.com