ചെന്നൈ: ഡിഎംകെ പ്രതിനിധികളായ ഡോ. കനിമൊഴി എൻ.വി.എൻ. സോമുവും കെ.ആർ.എൻ. രാജേഷ്കുമാറും തമിഴ്നാട്ടിൽനിന്ന് എതിരില്ലാതെ രാജ്യസഭയിലേക്കു വിജയിച്ചു. മുൻ കേന്ദ്രമന്ത്രി എൻ.വി.എൻ. സോമുവിന്റെ മകളാണു ഡോക്ടറായ കനിമൊഴി. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഡിഎംകെ നാമക്കൽ(ഈസ്റ്റ്) ജില്ലാ ഇൻ ചാർജ് ആണ് രാജേഷ്കുമാർ. രാജ്യസഭയിൽ ഡിഎംകെയുടെ അംഗബലം പത്തായി. രാജ്യസഭയിലെ നാലാമത്തെ വലിയ കക്ഷിയെന്ന പദവിയും ഡിഎംകെയ്ക്കു സ്വന്തമായി. ബിജെപിയാണ് ഒന്നാം സ്ഥാനത്ത്- 94 പേർ. കോൺഗ്രസ്(34), തൃണമൂൽ കോൺഗ്രസ്(12) എന്നീ കക്ഷികളാണു രണ്ടും മൂന്നും സ്ഥാനത്ത്.
കേന്ദ്രമന്ത്രി എൽ. മുരുകേശൻ മധ്യപ്രദേശിൽനിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. മഹാരാഷ്ട്രയിൽനിന്നു കോൺഗ്രസിലെ രജനി പാട്ടീൽ എതിരില്ലാതെ രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെടും. ബിജെപി സ്ഥാനാർഥി ഇന്നലെ പത്രിക പിൻവലിച്ചു. സ്ഥാനാർഥിയെ പിൻവലിക്കണമെന്നു ബിജെപിയോട് കോൺഗ്രസ് നേതാക്കൾ അഭ്യർഥിച്ചിരുന്നു.
ആസാമിൽനിന്നു കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും ബംഗാളിൽനിന്നു തൃണമൂൽ അംഗം സുഷ്മിത ദേവും പുതുച്ചേരിയിൽനിന്നു ബിജെപി അംഗം എസ്. സെൽവഗണപതിയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഡിഎംകെയുടെ കനിമൊഴി സോമുവും രാജേഷ്കുമാറും എതിരില്ലാതെ രാജ്യസഭയിലേക്ക്
11:11 PM Sep 27, 2021 | Deepika.com