പനാജി: ഗോവ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലെയ്റോ കോൺഗ്രസ് വിട്ടു. നിയമസഭാംഗത്വവും രാജിവച്ചു. ഇദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേരും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്ത്തി മിനിറ്റുകൾക്കകമാണ് ഫെലെയ്റോ കോ ൺഗ്രസ് വിടുകയാണെന്നു പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ മമത ബാനർജിയെപ്പോലെയുള്ള നേതാവിനെയാണ് രാജ്യത്തിന് ആവശ്യമെന്നായിരുന്നു ഫെലെയ്റോ പറഞ്ഞത്.
നാവെലിം മണ്ഡലത്തെയാണ് ലൂസിഞ്ഞോ ഫെലെയ്റോ പ്രതിനിധീകരിക്കുന്നത്. രാജിക്കത്ത് സ്പീക്കർ രാജേഷ് പട്നേക്കറിനു കൈമാറി. ഫെലയ്റോയുടെ രാജിയോടെ ഗോവ നിയമസഭയിൽ കോൺഗ്രസിന്റെ അംഗസംഖ്യ നാലായി ചുരുങ്ങി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിനിധികളായി 17 എംഎൽഎമാരുണ്ടായിരുന്നു.
ഇവരിൽ 12 പേർ ബിജെപിയിൽ ചേർന്നു. അടുത്തവർഷം നടക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് തൃണമൂൽ കോൺഗ്രസ് ഒരുങ്ങുന്നത്. കഴിഞ്ഞദിവസം പ്രമുഖ തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ ഗോവയിൽ സന്ദർശനം നടത്തിയിരുന്നു. കോൺഗ്രസിൽനിന്ന് ആളെ സംഘടിപ്പിക്കാനായിരുന്നു ഒബ്രിയാൻ ഗോവയിലെത്തിയത്.
ഗോവയിലെ മുൻ എംജിപി എംഎൽഎ ലാവു മമ്ലാദർ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നു പ്രഖ്യാപിച്ചു.
ഗോവ മുൻ മുഖ്യമന്ത്രി ലൂസിഞ്ഞോ കോൺഗ്രസ് വിട്ടു, തൃണമൂലിലേക്ക്
11:08 PM Sep 27, 2021 | Deepika.com