ന്യൂഡൽഹി: സഹകരണ മേഖലയുടെ കാര്യത്തിൽ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
സഹകരണ സംഘങ്ങളിലെ ക്രമക്കേടുകൾ തടയാൻ കർശന നടപടി സ്വീകരിക്കും. അഞ്ചു വർഷം കൊണ്ടു രാജ്യത്ത് 2.35 ലക്ഷം പുതിയ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾകൂടി ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
സഹകരണ സ്ഥാപനങ്ങളുടേതു സംസ്ഥാന വിഷയമാണെന്നു ചിലർ പറയുന്നു. എന്നാൽ, പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം ആരുമായും യുദ്ധം ചെയ്യാനല്ല. എല്ലാ സംസ്ഥാനങ്ങളുമായി സഹകരിക്കാനാണ്.
കേന്ദ്രം സംസ്ഥാനങ്ങളെ സഹായിക്കും. എല്ലാവരെയും ഒപ്പം കൂട്ടുകയും പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യും ഡൽഹി ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ദേശീയ സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു അമിത് ഷാ നിലപാട് വ്യക്തമാക്കി.
സംസ്ഥാനാന്തര സഹകരണ സംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനായി 2002ലെ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമം ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ജൂലൈ ആറിന് കേന്ദ്രം പ്രത്യേക സഹകരണ മന്ത്രാലയം രൂപീകരിച്ചതിനുശേഷമുള്ള ആദ്യത്തെ ദേശീയ സഹകരണ സമ്മേളനത്തിൽ ഇഫ്കോ, നാഫെഡ്, അമുൽ, ദേശീയ സഹകരണ ഫെഡറേഷൻ എന്നിവയുൾപ്പെടെ 2,100 പ്രതിനിധികൾ പങ്കെടുത്തു.
ഇന്ത്യയെ അഞ്ചു ലക്ഷം ഡോളർ സന്പദ്ഘടനയായി വളർത്തുന്നതിൽ സഹകരണ സംഘങ്ങൾക്കു നിർണായക പങ്കുണ്ടെന്നു മന്ത്രി പറഞ്ഞു. നികുതി മേഖലയിൽ അടക്കം സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു ബോധ്യമുണ്ടെന്നും ആർക്കും അനീതി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ, കോഴിക്കോട് സഹകരണ ആശുപത്രി അടക്കം കേരളത്തിലെ സഹകരണ സംഘങ്ങളെ പേരെടുത്ത് പ്രശംസിക്കാനും അമിത് ഷാ മറന്നില്ല.
-ജോർജ് കള്ളിവയലിൽ
സഹകരണ മേഖലയിൽ ഏറ്റുമുട്ടലിനില്ല: അമിത് ഷാ
12:47 AM Sep 26, 2021 | Deepika.com