ന്യൂഡൽഹി: ഡൽഹി രോഹിണിയിൽ കോടതിക്കുള്ളിൽ, ജഡ്ജി നോക്കിയിരിക്കേ എതിരാളികൾ ഗുണ്ടാത്തലവനെ വെടിവച്ചു കൊന്നു. അഭിഭാഷകവേഷത്തിലെത്തി വെടിയുതിർത്ത രണ്ട് അക്രമികളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു.
207-ാം നന്പർ കോടതിമുറിക്കുള്ളിലുണ്ടായിരുന്ന വനിത അഭിഭാഷക ഉൾപ്പെടെ പരിക്കേറ്റ നിരവധിപേർ ആശുപത്രിയിലായി. വെടിവയ്പിനെത്തുടർന്നു കോടതിയിൽനിന്നു കുട്ടികളടക്കമുള്ളവർ പരിഭ്രാന്തരായി ചിതറിയോടുന്ന ദൃശ്യങ്ങളും പുറത്തു വന്നു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് തലസ്ഥാനത്തെ നടുക്കിയ സംഭവം. കോടതി മുറിയിൽ അക്രമികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ പത്തുമിനിറ്റോളം നീണ്ടു.
വിചാരണയ്ക്കിടെയാണ് ജിതേന്ദർ ഗോഗിയെന്ന കുപ്രസിദ്ധ ഗുണ്ടാത്തലവനെ എതിരാളികൾ വെടിവച്ചു കൊന്നത്. അക്രമികൾ മൂന്നു തവണ ഗോഗിക്കു നേരേ വെടിയുതിർത്തു. ഗോഗിയെ അനുഗമിച്ചിരുന്ന പ്രത്യേക സുരക്ഷാസംഘം രണ്ട് അക്രമികളെയും വെടിവച്ചു വീഴ്ത്തി. ഏറ്റുമുട്ടലിനിടെ കോടതിയിൽ മുപ്പതിലേറെ വെടിയുണ്ടകൾ ചിതറിത്തെറിച്ചു. വെടിയേറ്റ ഗോഗിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കുപ്രസിദ്ധ കുറ്റവാളിയായ ജിതേന്ദർ ഗോഗി ഒരു വർഷമാ യി തിഹാർ ജയിലിൽ തടവിലായിരുന്നു. ഇയാളുടെ സംഘത്തിന്റെ എതിരാളികളായ തില്ലു ഗ്യാംഗ് ആണ് കോടതിക്കുള്ളിലെ കൊലപാതകം ആസൂത്രണം ചെയ്തത്. 2018ൽ ഗോഗിയുടെ സംഘം രോഹിണി കോടതി വളപ്പിൽ തില്ലു ഗ്യാംഗിലെ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.
രണ്ടു ഗുണ്ടാ സംഘങ്ങളുടെയും പരസ്പരമുള്ള പോരാട്ടത്തിൽ ഇതുവരെ 25ലേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 2015ൽ അറസ്റ്റിലായി സോണിപത് ജയിലിൽ കഴിയുന്ന തില്ലു തേജ്പുരിയയും ജിതേന്ദർ ഗോഗിയും കോളജ് പഠനകാലം മുതൽ എതിരാളികളായിരുന്നു. ഡൽഹി പോലീസ് ആറര ലക്ഷം രൂപ തലയ്ക്കു വിലയിട്ടിരുന്ന ഗോഗിയുടെ പേരിൽ 19 കേസുകളുണ്ട്.
കോടതിയിൽ വെടിവയ്പ്: ഗുണ്ടാത്തലവനും 2 അക്രമികളും കൊല്ലപ്പെട്ടു
01:41 AM Sep 25, 2021 | Deepika.com