ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ വംശജയായ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനായി കരുതിയിരുന്നത് ഗൃഹാതുരത്വം സമ്മാനിക്കുന്ന ഒരു പിടി ഉപഹാരങ്ങൾ. ഗുലാബ് മീനാകരി രീതിയിൽ തയാറാക്കിയ ചെസ്ബോർഡായിരുന്നു അതിലൊന്ന്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനായിരുന്ന, കമലയുടെ മുത്തച്ഛൻ പി.വി. ഗോപാലനുമായി ബന്ധപ്പെട്ട വിജ്ഞാപനങ്ങളായിരുന്നു മറ്റൊരു ഇനം. കൊത്തുപണികൾ ചെയ്ത തടികൊണ്ടുള്ള ചട്ടക്കൂട്ടിലാണ് ഇവ ഉറപ്പിച്ചിരുന്നത്.
വൈറ്റ്ഹൗസിൽ നടന്ന ചർച്ചയിൽ ഇന്ത്യയും യുഎസും തമ്മിലുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കേണ്ടതിന്റെ അനിവാര്യത മോദി വിശദീകരിച്ചു. ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, ഇന്ത്യോ പസഫിക് മേഖലയിലെ സ്ഥിതിഗതികൾ തുടങ്ങി ഉഭയകക്ഷി താത്പര്യമുള്ള പൊതുവിഷയങ്ങളും ചർച്ചയിൽ ഉയർന്നുവന്നു. യുഎസ് വൈസ്പ്രസിഡന്റുമായി നടന്ന ചർച്ച വലിയ വിജയമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ ഡൽഹിയിൽ പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലെ ഗായ്ഘട്ടിനടുത്തുള്ള തീരങ്ങളിൽ സജീവമായ കരകൗശലനിർമാണ രീതിയാണ് ഗുലാബ് മീനാകരി. വ്യത്യസ്ത നിറങ്ങൾ ലയിപ്പിച്ച് ലോഹങ്ങളുടെ ഉപരിതലത്തിൽ നിറം നൽകുന്ന ഈ കലാരൂപം പേർഷ്യയിൽനിന്ന് ഇന്ത്യയിലെത്തിയതായി കണക്കാക്കപ്പെടുന്നു.
കമല ഹാരിസിനു സമ്മാനിച്ച ചെസ് ബോർഡിലെ ഓരോ കരുക്കളും മീനാകരി രീതിയിൽ നിർമിച്ചവയായിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണു മോദി സമ്മാനിച്ചത് മീനാകരി രീതിയിൽ തയാറാക്കിയ വെള്ളികൊണ്ടുള്ള കപ്പലായിരുന്നു. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്ക് ചന്ദനത്തടിയിൽ നിർമിച്ച ബുദ്ധന്റെ രൂപവും. യുഎസ് വൈസ്പ്രസിഡന്റ് കമല ഹാരിസിനു പുറമേ സ്കോട്ട് മോറിസൺ, സുഗ എന്നിവരുമായും മോദി ഉഭയകക്ഷി ചർച്ച നടത്തി.
കമല ഹാരിസിന് ഗൃഹാതുരത നിറഞ്ഞ സമ്മാനങ്ങൾ നൽകി മോദി
02:54 AM Sep 25, 2021 | Deepika.com