ന്യൂഡൽഹി: വ്യോമസേനയ്ക്കായി 20,000 കോടി രൂപയ്ക്ക് 56 സി-295 ചരക്കുവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ കേന്ദ്രസർക്കാർ ഒപ്പുവച്ചു. എവ്റോ-748 വിമാനങ്ങൾക്കു പകരമായാണു സി-295 വാങ്ങുന്നത്. കരാറിന്റെ ഭാഗമായി സ്വകാര്യ കന്പനി രാജ്യത്ത് ആദ്യമായി സൈനിക വിമാനങ്ങൾ നിർമിക്കും.
ആദ്യത്തെ 16 വിമാനങ്ങൾ എയർബസിന്റെ സ്പെയിനിലെ സെവിയ്യ ഫാക്ടറിയിൽനിന്നു നിർമിച്ചു നൽകും. ബാക്കി 40 വിമാനങ്ങൾ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് (ടിഎഎസ്എൽ) എയർബസിന്റെ പങ്കാളിത്തതോടെ നിർമിക്കും.
കരാറിൽ ഒപ്പുവച്ചതിനെത്തുടർന്ന് ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ എയർബസ് ഡിഫൻസ്, ടാറ്റ അഡ്വാസ്ഡ് സിസ്റ്റം ലിമിറ്റഡ്, പ്രതിരോധ മന്ത്രാലയം എന്നിവരെ അഭിനന്ദിച്ചു. രാജ്യത്തെ വ്യോമയാന മേഖലയിൽ വൻ കുതിപ്പാണെന്ന് പദ്ധതിയിലൂടെ ഉണ്ടാകാൻ പോവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ കരാർ മൂലം ഇന്ത്യയിൽ 15,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 10,000 പരോക്ഷ തൊഴിലവസരവുമുണ്ടാകുമെന്ന് എയർബസ് ഡിഫൻസ് ആൻഡ് സ്പേസ് സിഇഒ മൈക്കൾ ഷോർഹോൺ പറഞ്ഞു.
20,000 കോടി രൂപയുടെ സൈനിക വിമാനക്കരാറിന് അനുമതി
01:11 AM Sep 25, 2021 | Deepika.com