ന്യൂഡൽഹി: കുറച്ചു നീളം കുറയ്ക്കാൻ പറഞ്ഞ മുടി പറ്റെ വെട്ടിക്കളഞ്ഞതിന്റെ പേരിൽ യുവതിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷന്റെ ഉത്തരവ്. യുവതിയുടെ നീളമുള്ള മുടി വെട്ടിയതിൽ വീഴ്ച ഉണ്ടായപ്പോൾ മോഡലിംഗ് അടക്കമുള്ള പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ചൂണ്ടിക്കാണിച്ചാണ് കമ്മീഷന്റെ ഉത്തരവ്.
വനിതകൾക്ക് മുടി ഏറെ പ്രധാനപ്പെട്ടതാണ്. അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗവുമാണ് കേശഭംഗിയെന്നും കമ്മീഷൻ പറഞ്ഞു. മുടി പരിപാലിക്കുന്നതിന്റെ ഭാഗമായി വെട്ടുന്പോൾ ഉണ്ടാകുന്ന പിഴവുകൾ സ്ത്രീയുടെ വ്യക്തിത്വത്തെ ബാധിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
2018ലായിരുന്നു യുവതിയുടെ മുടി മുറിച്ചതിൽ പിഴവുണ്ടായ സംഭവം.
ഡൽഹിയിലെ ഐടിസി മൗര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. കേശ സംരക്ഷണ ഉത്പന്നങ്ങളുടെ മോഡൽ കൂടിയാണ് യുവതി. സലൂണിൽ ഉണ്ടാകാറുള്ള ഹെയർസ്റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോൾ വളരെ പറ്റെ വെട്ടിയതായാണ് കണ്ടത്.
കൃത്യമായ നിർദേശം നൽകിയിട്ടും നാലിഞ്ച് മുടി മാത്രമേ അവർ അവശേഷിപ്പിച്ചുള്ളൂ. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ സൗജന്യ കേശ ചികിത്സ നൽകാമെന്ന് സലൂണ് അറിയിച്ചു. എന്നാൽ, ഇത് ചെയ്തപ്പോൾ മുടിക്ക് കേടു പറ്റി. തലയോട്ടിക്ക് പൊള്ളൽ ഏൽക്കുകയും ചൊറിച്ചിൽ ഉണ്ടാവുകയും ചെയ്തു എന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
പരാതിക്കാരി മുടി ഉത്പന്നങ്ങളുടെ മോഡലായിരുന്നു. പാന്റീനും വിഎൽസിസിക്കുമായി അവർ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാൽ, മുടി വെട്ടിയതിലെ പിഴവ് കാരണം അവർക്ക് തൊഴിലവസരങ്ങൾ നഷ്ടമാവുകയും ഭീമമായ സാന്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു.
അത് അവരുടെ ജീവിതരീതിയെ തകിടംമറിക്കുകയും മികച്ച മോഡൽ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങൾ തകർക്കപ്പെടുകയും ചെയ്തു എന്നും ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ വിലയിരുത്തി.
പഞ്ചനക്ഷത്ര ഹോട്ടലിൽ മുടി പറ്റെ വെട്ടി; രണ്ടുകോടി നഷ്ടപരിഹാരം നൽകാൻ വിധി
01:08 AM Sep 25, 2021 | Deepika.com