ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണഫണ്ടിൽ നിന്ന് 50,000 രൂപ നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് സുപ്രീംകോടതി. സർക്കാരിന്റെ തീരുമാനം കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകുമെന്ന് ജസ്റ്റീസുമാരായ എം.ആർ. ഷായും എ.എസ്. ബൊപ്പണ്ണയും വാക്കാൽ നിരീക്ഷിച്ചു.
ഇന്ന് ഞങ്ങൾ അതീവ സന്തുഷ്ടരാണ്. കോവിഡ് ദുരിതം നേരിട്ടവർക്ക് അൽപമെങ്കിലും സാന്ത്വനമാകട്ടെ. സർക്കാർ അതിനായി വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്. ദുരിതം അനുഭവിച്ചവരുടെ കണ്ണീരൊപ്പാൻ സ്വീകരിച്ച നടപടിയിൽ സന്തോഷമുണ്ടെന്നും ജസ്റ്റീസ് എം.ആർ. ഷാ പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യ ചെയ്ത കാര്യം മറ്റൊരു രാജ്യവും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നു നടന്ന വാദത്തിനിടെ, കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്തനിവാരണ സമിതി മാർഗനിർദേശങ്ങൾ രൂപീകരിച്ച വിവരം സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ധരിപ്പിച്ചു. സഹായധനത്തിന് ഏകീകൃത രൂപം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ നൽകാൻ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആളുകൾക്കു നേരിട്ട നഷ്ടം പൂർണമായി നികത്താൻ നമുക്കു കഴിയില്ല. പക്ഷേ, എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്നും തുഷാർ മേത്ത പറഞ്ഞു.
കേന്ദ്രസർക്കാർ നപടികളിൽ സംതൃപ്തി രേഖപ്പെടുത്തിയ കോടതി, കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച കേസിൽ ഒക്ടോബർ നാലിന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി. അതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതകർക്കു ധനസഹായം നൽകുന്നതിനുള്ള മാർഗരേഖ പ്രാബല്യത്തിൽ വരും.
മറ്റൊരു രാജ്യവും ചെയ്യാത്തത് ഇന്ത്യ ചെയ്തു; ഏറെ സന്തോഷമുണ്ടെന്ന് സുപ്രീംകോടതി
01:13 AM Sep 24, 2021 | Deepika.com