ന്യൂഡൽഹി: സുപ്രീംകോടതി നിർദേശം അനുസരിച്ചുള്ള പ്രത്യേക ഓഡിറ്റ് ഒഴിവാക്കണമെന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം കോടതി തള്ളി. കഴിഞ്ഞ 25 വർഷത്തെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്തു റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. ഒരു വിശ്വസ്ത സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
പ്രത്യേക ഓഡിറ്റിംഗ് എന്നതുകൊണ്ട് ക്ഷേത്രത്തിന്റെയോ ട്രസ്റ്റിന്റെയും പ്രവർത്തനങ്ങളെ ഒരു വിധത്തിലും നിയന്ത്രിക്കുന്നു എന്ന് അർഥമില്ല. ഓഡിറ്റിംഗ് നടത്തേണ്ടത് അത്യാവശ്യമാണ്. അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റിംഗിന് ഉത്തരവിട്ടതെന്നും ജസ്റ്റീസ് യു.യു. ലളിത് ചൂണ്ടിക്കാട്ടി.
ക്ഷേത്രം കടുത്ത സാന്പത്തിക ബുദ്ധിമുട്ടിലൂടെയാണ് പോകുന്നതെന്ന് ഭരണസമിതിയും വ്യക്തമാക്കി. അതിനാൽ, പ്രത്യേക ഓഡിറ്റിംഗ് സംഘം മൂന്നു മാസത്തിനുള്ളിൽ ഓഡിറ്റിംഗ് പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം.
പദ്്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം പരിഗണിക്കാനാവില്ല. പ്രത്യേക കോടതിയിൽ വസ്തുതകൾ പരിശോധിക്കേണ്ടതുണ്ട്. നിലവിൽ ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസുകൾക്കൊപ്പം ഇതും പരിശോധിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ക്ഷേത്രവും ട്രസ്റ്റും ഓഡിറ്റിന് വിധേയമാക്കണമെന്നാണ് അമിക്കസ് ക്യൂറിയും സുപ്രീം കോടതിയും 2020ൽ ആവശ്യപ്പെട്ടത്. ഇതിനായി കഴിഞ്ഞ ഒക്ടോബറിൽ അക്കൗണ്ട് വിവരങ്ങൾ ഉപദേശകസമിതിയും ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും ട്രസ്റ്റ് നിരാകരിച്ചു.
ഇതിനെത്തുടർന്ന് ട്രസ്റ്റും ഭരണസമിതിയും തമ്മിൽ ശീതയുദ്ധം നടക്കുന്നതിനിടെയാണ് ഓഡിറ്റിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ട്രസ്റ്റ് ഈ മാസം ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾ പാലിക്കുന്നതിനു വേണ്ടി 1965ൽ ചിത്തിരതിരുനാൾ ബാലരാമ വർമയാണ് ട്രസ്റ്റ് രൂപീകരിച്ചത്.
ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടാറില്ല. ക്ഷേത്രത്തിന്റെ ഭാഗമല്ല. അതിനാൽ ഓഡിറ്റിംഗിൽനിന്ന് ഒഴിവാക്കണം. ക്ഷേത്രത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണ്ടത്തെ ക്ഷേത്ര ഭരണകർത്താക്കളാണ് ട്രസ്റ്റ് രൂപീകരിച്ചത്. എന്നാൽ, ട്രസ്റ്റ് കടമകൾ നിർവഹിക്കുന്നില്ല.
കോവിഡിനെത്തുടർന്ന് ക്ഷേത്രം കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. ക്ഷേത്രത്തിന്റെ സ്വത്തുവകകളും ട്രസ്റ്റിലുണ്ട്. ഇതെല്ലാം സംബന്ധിച്ച് ക്യത്യമായ വിവരങ്ങൾ വേണമെന്നും ക്ഷേത്രം ഭരണസമിതി ആവശ്യപ്പെടുന്നു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം: കണക്കുകളിൽ ഓഡിറ്റിംഗ് വേണമെന്നു സുപ്രീംകോടതി
01:23 AM Sep 23, 2021 | Deepika.com