ന്യൂഡൽഹി: യുഎസുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനും ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും അഞ്ചു ദിവസത്തെ യുഎസ് സന്ദർശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പുറപ്പെട്ടു.
കോവിഡ്-19 മഹാമാരി ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ, ഭീകരവാദവിരുദ്ധ പ്രവർത്തനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിൽ പ്രധാനമന്ത്രി സംസാരിക്കുമെന്ന് യാത്രയ്ക്കു മുന്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഞ്ചുദിവസത്തെ സന്ദർശനത്തിൽ അവസാന പരിപാടിയാണ് മോദിയുടെ യുഎൻ ജനറൽ അസംബ്ലിയിലെ പ്രസംഗം.
യുഎസ് യാത്രയ്ക്കായി വിമാനത്തിൽ കയറുന്ന ചിത്രം മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണം സ്വീകരിച്ച് 2021 സെപ്റ്റംബർ 22- 25 വരെ യുഎസ് സന്ദർശിക്കും. ഇന്ത്യ-യുഎസ് തന്ത്രപ്രധാന സഹകരണം സംബന്ധിച്ചും ആഗോള, പ്രാദേശിക പ്രശ്നങ്ങൾ സംബന്ധിച്ചും ബൈഡനുമായി ചർച്ച ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
ശാസ്ത്രം, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിലെ ഇന്ത്യ-യുഎസ് സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ചർച്ച ചെയ്യുമെന്നും യാത്രയ്ക്കു മുന്പ് മോദി വ്യക്തമാക്കി.
വെള്ളിയാഴ്ച ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ രാജ്യങ്ങളുടെ സഖ്യമായ ക്വാഡ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. മോദിയെയും ബൈഡനെയും കൂടാതെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതെ സുഗെ എന്നിവർ ഉച്ചകോടിയിൽ സംബന്ധിക്കും. സ്കോട്ട് മോറിസണുമായും യോഷിഹിതെ സുഗെയുമായി മോദി പ്രത്യേകം കൂടിക്കാഴ്ച നടത്തും.
പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പുറപ്പെട്ടു
01:23 AM Sep 23, 2021 | Deepika.com