ഭുജ്: ഗുജറാത്തിൽ പിടികൂടിയ ത് 15,000 കോടി രൂപയുടെ മയക്കുമരുന്ന്. കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നെത്തിച്ച രണ്ടു കണ്ടെയ്നറുകളിലായി 2,988.21 കിലോഗ്രാം ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ)ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
മയക്കുമരുന്നു കേസിൽ വിജയവാഡ ആസ്ഥാനമായ ആഷി ട്രേഡിംഗ് കന്പനിയുടമകളായ എം. സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരെ ഡിആർഐ ഉദ്യോഗസ്ഥർ ചെന്നൈയിൽനിന്നു പിടികൂടിയിരുന്നു. തിങ്കളാഴ്ച ഭുജിലെ കോടതിയിൽ ഹാജരാക്കിയ ഇവരെ പത്തുദിവസത്തേക്കു ഡിആർഐ കസ്റ്റഡിയിൽവിട്ടു.
കഴിഞ്ഞയാഴ്ചയാണു കണ്ടെയ്നറുകൾ ഡിആർഐ പിടിച്ചെടുത്തത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറിലുണ്ടായിരുന്നതു ഹെറോയിനാണെന്നു തെളിഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.
ഒരു കിലോ ഹെറോയിന് രാജ്യാന്തരമാർക്കറ്റിൽ അഞ്ചു കോടി രൂപ വില വരും. അഫ്ഗാനിസ്ഥാനിൽനിന്ന്, ഭാഗികമായി സംസ്കരിച്ച ടാൽക് സ്റ്റോണുകളെന്ന വ്യാജേനയാണ് ഇവ ചെന്നൈയിലെ ഒരു കന്പനിയുടെ പേരിൽ തുറമുഖത്തെത്തിച്ചത്.
ഇറക്കുമതിക്ക് അനുമതി ലഭിച്ചത് ആഷി ട്രേഡിംഗ് കന്പനിക്കായിരുന്നു. ഒരു കണ്ടെയ്നറിൽ 1999.57 കിലോ ഹെറോയിനും രണ്ടാമത്തേതിൽ 988.64 കിലോ ഹെറോയിനുമായിരുന്നു ഉണ്ടായിരുന്നത്.
അഫ്ഗാൻ പൗരന്മാരാണു ലഹരിമരുന്ന് ഇടപാടുകൾക്കു പിന്നിലെന്നു ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റിനും താലിബാനും ഭീകരപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്താനാണു ലഹരിമരുന്ന് അയച്ചതെന്നാണു നിഗമനം.
അഹമ്മദാബാദ്, മുന്ദ്ര, ചെന്നൈ, വിജയവാഡ, ഡൽഹി എന്നിവിടങ്ങളിലും ഡിആർഐ പരിശോധന നടത്തി. മുന്ദ്ര തുറമുഖത്ത് ഹെറോയിൻ പിടികൂടിയ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ(പിഎംഎൽഎ)പ്രകാരമാണ് ഇഡി അന്വേഷണം. ഡിആർഐയാണ് കേസ് അന്വേഷിക്കുന്നത്.
ഗുജറാത്തിൽ പിടികൂടിയത് 15,000 കോടിയുടെ ഹെറോയിൻ
01:02 AM Sep 22, 2021 | Deepika.com