ന്യൂഡൽഹി: ഓണ്‍ലൈൻ ഭീമനായ ആമസോണ്‍ 8,500 കോടിയിലധികം രൂപ രാജ്യത്തെ വിവിധ ഉദ്യോഗസ്ഥരെ സ്വാധീനിക്കുന്നതിന് ഉപയോഗിച്ചെന്ന ആരോപണത്തിൽ അന്വേഷണം.
ആമസോണ്‍ ഡോട്ട് കോം എന്ന മാതൃസ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആമസോണ്‍ ഇന്ത്യ ലിമിറ്റഡ് കന്പനിയെ കൂടാതെ ആമസോണ്‍ റീട്ടെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആമസോണ്‍ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ ഹോൾസെയിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ആമസോണ്‍ ഇന്റർനെറ്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് മുതലായ കന്പനികളുടെ കഴിഞ്ഞ രണ്ടു വർഷത്തെ വിവിധ നിയമ ആവശ്യങ്ങൾക്കായാണ് ഇത്രയധികം തുക വകയിരുത്തിയിരിക്കുന്നത്.
കൈക്കൂലി ആരോപണത്തിന് പിന്നാലെ ആമസോണ്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
ദി മോർണിംഗ് കോണ്ടക്സ്റ്റ് എന്ന സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടിനെത്തുടർന്നാണ് ആമസോണ്‍ അന്വേഷണത്തിനു തുടക്കമിട്ടത്. ഇന്ത്യയിൽ കഴിഞ്ഞ രണ്ടു സാന്പത്തിക വർഷത്തെ കന്പനിയുടെ ആകെ വരുമാനത്തിന്റെ 20 ശതമാനത്തിനു മുകളിൽ വരുന്ന തുകയാണ് അനധികൃതമായി ചിലവഴിച്ചതെന്നാണ് റിപ്പോർട്ടിൽനിന്നു ലഭിക്കുന്ന വിവരം.
വിഷയത്തിൽ ഗൗരവമായ അന്വേഷണത്തിനുശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അഴിമതി ഒരു രീതിയിലും പ്രോത്സാഹിപ്പിക്കില്ലെന്നും ആമസോണ്‍ പ്രതിനിധികൾ പ്രതികരിച്ചു. ആമസോണിൽനിന്നു നിയമ ആവശ്യങ്ങൾക്കായി വകയിരുത്തിയ തുക ഉദ്യോഗസ്ഥരെ സ്വധീനിക്കുന്നതിനായി ചെലവഴിച്ചിട്ടുണ്ടോ എന്ന വിഷയത്തിൽ ആമസോണ്‍ അന്വേഷണം നടത്തും.
നിയമ ആവശ്യങ്ങൾക്കു ചെലവഴിച്ചത് 8,500 കോടി
പുറത്തു വന്നിരിക്കുന്ന റിപ്പോർട്ടിൽ അഴിമതിയിടപാടുകൾ നടന്നതായി പറയുന്ന സമയമോ സ്ഥലമോ വ്യക്തമല്ല, എന്നാൽ 8,500 കോടി രൂപ നിയമ ആവശ്യങ്ങൾക്കായി ആമസോണ്‍ ഇന്ത്യയിൽ ചിലവഴിച്ചു എന്നതിനു രേഖകളുണ്ട്. ഇത്രയധികം തുക എവിടെയാണ് ചിലവഴിക്കപ്പെട്ടത് എന്ന വിഷയത്തിൽ അന്വേഷണമുണ്ടാകും.
അഴിമതി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ആരോപണങ്ങൾ തെളിഞ്ഞാൽ തക്കതായ നടപടികൾ ഉണ്ടാകുമെന്നും സർക്കാർ പ്രതിനിധികൾ അറിയിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് അപേക്ഷ നൽകി.
ആമസോണിനെതിരേയു ള്ള കേസുകൾ അട്ടിമറിക്കുന്നത്തിനുവേണ്ടിയാണോ ഇത്രയുമധികം തുക ചിലവഴിച്ചത് എന്ന വിഷയത്തിൽ പ്രത്യേക അന്വേഷണം വേണമെന്നാണ് സിഎഐടിയുടെ ദേശീയ പ്രസിഡണ്ട് ബി.സി. ഭാർത്തിയയും സെക്രട്ടറി ജനറൽ പ്രവീണ്‍ ഖണ്ഡേവാളും ആവശ്യപ്പെടുന്നത്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡിനോടും സിഎഐടി ഈ വിഷയത്തിൽ അന്വേഷണമാവശ്യപ്പെടും.
ചെറുകിട കച്ചവടക്കാർക്കും ഇ-കൊമേഴ്സ് രംഗത്തെ എതിരാളികൾക്കുമെതിരേ പിന്തുടരുന്ന അനാരോഗ്യകരമായ കച്ചവട രീതികളിൽ ആമസോണ്‍, ഇന്ത്യയിലെ കോന്പറ്റീഷൻ കമ്മീഷന്റെ അന്വേഷണം നേരിടുകയാണ്. ഇതിനു പുറമേ ഇന്ത്യയിലേ ഇ- കൊമേഴ്സ് രംഗത്തുള്ള തങ്ങളുടെ പ്രധാന എതിരാളികളായ റിലയൻസ് റീട്ടെയിലുമായും ആമസോണ്‍ നിയമ യുദ്ധത്തിലാണ്.
കോടികളുടെ അഴിമതിയാരോപണം: ആമസോണിൽ ആഭ്യന്തര അന്വേഷണം
12:21 AM Sep 22, 2021 | Deepika.com