പ്രയാഗ്രാജ്: അഖാഡ പരിഷദ് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായി. നരേന്ദ്ര ഗിരിയുടെ പ്രധാന ശിഷ്യൻ ആനന്ദ് ഗിരി, പ്രയാഗ്രാജിലെ ഹനുമാൻ ക്ഷേത്ര മുഖ്യപൂജാരി ആദ്യാ തിവാരി, ആദ്യാ തിവാരിയുടെ മകൻ സന്ദീപ് തിവാരി എന്നിവരാണു ജോർജ് ടൗൺ പോലീസിന്റെ പിടിയിലായത്. മൂന്നു പേരെയും ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആശ്രമത്തിൽനിന്നു കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ശിഷ്യൻ ആനന്ദ് ഗിരിയെക്കുറിച്ചു പരാമർശമുണ്ട്. തന്റെ ഗുരു പണത്തിനുവേണ്ടി കൊലചെയ്യപ്പെട്ടതാണെന്ന്, ഹരിദ്വാറിൽനിന്നു പോലീസ് കസ്റ്റഡിയിലെടുത്തുകൊണ്ടുപോകവെ ആനന്ദ് ഗിരി പറഞ്ഞു. ആത്മഹത്യാപ്രേരണ കുറ്റമാണു മൂന്നുപേർക്കെതിരേയും ചുമത്തിയിരിക്കുന്നത്.
മഹന്ത് നരേന്ദ്ര ഗിരിയെ തിങ്കളാഴ്ച ബാഗംബരി മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഹന്ത് നരേന്ദ്രഗിരിയുടെ ഭൂസമാധിക്രിയകൾ നാളെ ആശ്രമത്തിൽ നടക്കുമെന്നു മഠം ഭാരവാഹികൾ പറഞ്ഞു. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അഖില ഭാരതീയ അഖാഡ പരിഷദിന്റെ അടിയന്തരയോഗം നാളെ ചേരും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ ആശ്രമത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ ബുധനാഴ്ച പൂർത്തിയാക്കുമെന്നും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും യോഗി ആദിത്യനാഥ് പറഞ്ഞു.
മഹന്ത് നരേന്ദ്രഗിരി ആത്മഹത്യ ചെയ്യില്ലെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞു. ബിജെപിക്കെതിരേ സംസാരിച്ച നിരവധി സന്യാസിമാർ കൊല്ലപ്പെട്ടിട്ടുണ്ട്.
മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം: മൂന്നു പേർ അറസ്റ്റിൽ
12:21 AM Sep 22, 2021 | Deepika.com