ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ അതിവ്യാപനത്തിനിടെ നിർത്തി വച്ച വാക്സിൻ കയറ്റുമതി പുനരാരംഭിക്കാൻ തീരുമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ.
ക്വാഡ് (ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്) രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിനു മുന്പാണു തീരുമാനമുണ്ടായത്.
ഡിസംബർ അവസാനത്തോടെ രാജ്യത്തെ 18 വയസിനു മുകളിലുള്ള 94.4 കോടി ജനങ്ങൾക്ക് വാക്സിനേഷൻ നൽകാനാണ് സർക്കാർ പദ്ധതി.
മാർച്ചിൽ ക്വാഡ് രാജ്യങ്ങൾക്കിടയിൽ നടന്ന വെർച്ച്വൽ കൂടിക്കാഴ്ചയിൽ ഇന്ത്യയിൽനിന്നു വിവിധ ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലേക്കായി അടുത്ത ഒരു വർഷത്തിനുള്ളിൽ 100 കോടിയിലധികം വാക്സിനുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായുള്ള തീരുമാനമെടുത്തിരുന്നു.
മൂന്നു മാസങ്ങൾക്കുള്ളിൽ നൂറു കോടി വാക്സിനുകൾ ഇന്ത്യയിൽ നിർമിക്കും. 81 കോടി ആളുകൾ രാജ്യത്ത് ഇതിനോടകം ഒരു ഡോസ് വാക്സിൻ എങ്കിലും സ്വീകരിച്ചു കഴിഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പത്തു കോടി വാക്സിനാണ് നൽകിയത്. രാജ്യത്തെ ജനങ്ങളുടെ സന്പൂർണ വാക്സിനേഷനാണ് സർക്കാരിന്റെ ആദ്യ പരിഗണന. അധികം വരുന്ന വാക്സിൻ ഡോസുകളാകും കയറ്റി അയയ്ക്കുക.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ നിലവിൽ വന്ന കോവാക്സ് ആഗോള പദ്ധതിയിലേക്കുള്ള ഇന്ത്യയുടെ സംഭാവനയാകും "വാക്സിൻ മൈത്രി' എന്ന പേരിൽ പുനരാരംഭിക്കുന്നത്.
ലോകാരോഗ്യ സംഘടനയ്ക്കുപുറമേ പകർച്ചവ്യാധികളെ തടയുന്നതിനായി ലോകമെന്പാടും തദ്ദേശ നിർമിത വാക്സിനുകളുടെ നിർമാണത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ജനീവയിലെ ഗാവി എന്ന കൂട്ടായ്മയും ഇതിനായി പ്രവർത്തിക്കുന്നു.
"വാക്സിൻ മൈത്രി' എന്ന പേരിൽ പുനരാരംഭിക്കുന്ന പദ്ധതിയിൽ അയൽരാജ്യങ്ങൾക്കാകും ആദ്യപരിഗണനയെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്തെ വാക്സിൻ നിർമാണം വരും മാസങ്ങളിൽ നാലിരട്ടിയാകും.
വാക്സിൻ കയറ്റുമതി നിർത്തിവയ്ക്കുന്നതിനു മുൻപായി ഇന്ത്യയിൽനിന്നും നൂറിലേറെ രാജ്യങ്ങളിലേക്കായി ആറര കോടിയിലധികം വാക്സിനുകൾ കയറ്റി അയച്ചിരുന്നു.
വാക്സിൻ കയറ്റുമതി തുടരും...
02:21 AM Sep 21, 2021 | Deepika.com