ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് വീടുകൾ തോറും മുൻഗണന ക്രമത്തിൽ കോവിഡ് വാക്സിൻ നൽകണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിശദീകരണം നൽകണമെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംബന്ധിച്ചു ചോദ്യമുയർത്തുന്ന ഹർജിയിലാണ് സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചത്. ഈ വിഭാഗത്തിൽ പെട്ടവർക്ക് വാക്സിൻ നൽകാൻ എന്തൊക്കെ നടപടികൾ എടുത്തു എന്നും ഇനി എന്തൊക്കെ നടപടികൾ എടുക്കുമെന്നം വിശദീകരണം നൽകണമെന്നാണ് കോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടത്.
വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയയ്ക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. എന്നാൽ, സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചാൽ മറുപടി ലഭിക്കാൻതന്നെ രണ്ടു മാസം എടുക്കുമെന്നും കേന്ദ്രം എന്തു ചെയ്യുന്നു എന്ന് നോക്കട്ടെ എന്നും സുപ്രീംകോടതി പറഞ്ഞു.
വിവിധ കാരണങ്ങളാൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് കോവിഡ് സാഹചര്യം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സന്നദ്ധ സംഘടനയായ എവാര ഫൗണ്ടേഷൻ ഹർജി നൽകിയത്. സാങ്കേതിക കാരണങ്ങളാൽ മുൻകൂട്ടി ബുക്ക് ചെയ്ത് വാക്സിൻ കേന്ദ്രങ്ങളിൽ ഇവർക്ക് എത്തിച്ചേരുന്നതിനും പരിമിതികളുണ്ട്.
മാത്രമല്ല, ശാരീരിക പരിമിതികൾ ഉള്ളവർക്ക് അകലെയുള്ള വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുക എന്നതും വെല്ലുവിളിയാണ്. അതിനാൽ, ഭിന്നശേഷിക്കാരുടെ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇവർക്ക് വീടുകളിൽ വാക്സിൻ എത്തിച്ചു നൽകണം എന്നതായിരുന്നു ഹർജിയിലെ ആവശ്യം.
ഭിന്നശേഷിക്കാർക്കൊപ്പം തന്നെ അവരെ പരിചരിക്കുന്നവർക്കും ഇതോടൊപ്പം വാക്സിൻ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാക്സിൻ സ്ലോട്ട് രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഭിന്നശേഷിക്കാർക്ക് വീട്ടിൽ വാക്സിൻ: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
12:46 AM Sep 21, 2021 | Deepika.com