അമരാവതി: ആന്ധ്രപ്രദേശിൽ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ വൈഎസ്ആർ കോണ്ഗ്രസിന് വന്പൻ വിജയം. തെരഞ്ഞെടുപ്പു നടന്ന 13 ജില്ലകളിലും വൈഎസ്ആർസി പ്രതിപക്ഷമായ ടിഡിപിയെ നിലംപരിശാക്കി.
ഇന്നലെ രാത്രി ഏഴര വരെ ഫലം പ്രഖ്യാപിച്ച 515 ജില്ലാ പരിഷത് ടെറിട്ടോറിയൽ സീറ്റുകളിൽ 385 എണ്ണം വൈഎസ്ആർസി നേടി. 7221 മണ്ഡൽ പരിഷത് ടെറിട്ടോറിയൽ സീറ്റുകളിൽ 5565 വൈഎസ്ആർസിക്കാണ്. ടിഡിപി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 2020 മാർച്ചിൽ നടക്കേണ്ട തദ്ദേശ തെരഞ്ഞെടുപ്പാണിത്. കോവിഡ് മഹാമാരിയും നിയമയുദ്ധങ്ങളുമാണ് തെരഞ്ഞെടുപ്പ് നീട്ടിയത്.
126 ജില്ലാ പരിഷത് സീറ്റുകളിൽ വൈഎസ്ആർസി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 659 സീറ്റുകളാണ് ആകെയുള്ളത്. 2271 മണ്ഡൽ പരിഷത് സീറ്റകളിൽ ഭരണകക്ഷിക്ക് എതിരില്ലായിരുന്നു. ടിഡിപി 100 മണ്ഡൽ പരിഷത് സീറ്റുകൾ എതിരില്ലാതെ വിജയിച്ചു.
ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമായ കുപ്പത്ത് ടിഡിപി ദയനീയ തോൽവിയേറ്റുവാങ്ങി. കുപ്പത്തെ നാലു ജില്ലാ പരിഷത് സീറ്റുകളും വൈഎസ്ആർസി പിടിച്ചെടുത്തു.
ഇവിടെ 19ൽ 17 മണ്ഡൽ പരിഷത് സീറ്റുകളും ജഗൻമോഹൻ നയിക്കുന്ന വൈഎസ്ആർസി നേടി. ചന്ദ്രബാബു നായിഡുവിന്റെ ജന്മഗ്രാമമായ നാരാവാരിപ്പള്ളിയിലെ മണ്ഡൽ പരിഷത് സീറ്റ് ആയിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വൈഎസ്ആർസി സ്ഥാനാർഥി വിജയിച്ചു. നായിഡുവിന്റെ ജില്ലയായ ചിറ്റൂരിലെ 33 ജില്ലാ പരിഷത് സീറ്റുകളും വൈഎസ്ആർസിക്കാണ്. ആകെ നാലു ജില്ലാ പരിഷത് സീറ്റുകൾ മാത്രമാണ് ടിഡിപി നേടിയത്. ഒരിടത്ത് സിപിഎം വിജയിച്ചു.
733 മണ്ഡൽ പരിഷത് സീറ്റുകളിലാണ് ടിഡിപി വിജയിച്ചത്. ജനസേന-110, ബിജെപി-24, സിപിഎം-15, സിപിഐ-8 എന്നിങ്ങനെയാണു മറ്റു കക്ഷികളുടെ നില. ഏഴു വർഷത്തിലേറെയായി ആന്ധ്രയിൽ തകർച്ചയിലായ കോണ്ഗ്രസ് നാലു മണ്ഡൽ പരിഷത് സീറ്റുകളിൽ വിജയിച്ചു.
ആന്ധ്ര തദ്ദേശ തെരഞ്ഞെടുപ്പ്: വൈഎസ്ആർസി തൂത്തുവാരി
11:30 PM Sep 19, 2021 | Deepika.com