ബംഗളൂരു: ബംഗളൂരു നഗരത്തെ നടുക്കി കുടുംബാംഗങ്ങളുടെ കൂട്ട ആത്മഹത്യ. മൃതദേഹങ്ങൾക്കൊപ്പം അഞ്ചുദിവസം തള്ളിനീക്കി ഭക്ഷണം ലഭിക്കാതെ അബോധാവസ്ഥയിൽ കാണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ ദുരവസ്ഥ അതിലേറെ നൊമ്പരമാകുകയും ചെയ്തു.
ബയ്യാദരഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് ഒൻപതുമാസം പ്രായമുള്ള കുഞ്ഞടക്കം അഞ്ചുപേരുടെ മൃതദേഹങ്ങളും അബോധാവസ്ഥയിലായ രണ്ടുവയസുകാരിയെയും വെള്ളിയാഴ്ച രാത്രിയോടെ കണ്ടത്.
മാധ്യമപ്രവർത്തകനായ ശങ്കറിന്റെ ഭാര്യ ഭാരതി(51), മക്കളായ സിഞ്ചന (34), സിന്ദൂർ റാണി(31), മധുസാഗർ(25), സിഞ്ചനയുടെ ഒൻപത് മാസം പ്രായമുള്ള മകൻ എന്നിവരാണു മരിച്ചത്. സിഞ്ചനയുടെ മകൾ രണ്ടുവയസുകാരി പ്രേക്ഷയാണ് ജീവിതത്തിലേക്കു തിരിച്ചുവന്നത്.
ഭാരതിയുടെ മൃതദേഹം താഴത്തെ നിലയിലെ ഹാളിലും സിഞ്ചനയുടെയും സിന്ദൂർ റാണിയുടെയും പിഞ്ചുകുഞ്ഞിന്റെയും മൃതദേഹങ്ങൾ മുകൾനിലയിലെ മുറിയിലും മധുസാഗറിന്റെ മൃതദേഹം താഴത്തെ നിലയിലെ മുറിയിലുമാണ് കണ്ടെത്തിയത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. ഒൻപതു മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം കിട്ടാതെയാണു മരിച്ചതെന്നാണ് നിഗമനം. മധുസാഗറുടെ മൃതദേഹം കാണപ്പെട്ട മുറിയിലാണ് രണ്ടുവയസുകാരിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂട്ട ആത്മഹത്യക്കു പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ സൗമേന്ദു മുഖർജി പറഞ്ഞു. ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പെൺമക്കൾ രണ്ടുപേരും ഭർത്താക്കന്മാരോട് വഴക്കിട്ട് വീട്ടിലെത്തിയതാണെന്നും പ്രശ്നം പരിഹരിച്ച് ഭർതൃവീടുകളിലേക്ക് അവരെ പറഞ്ഞുവിടുന്നതിനുപകരം ഇവിടെത്തന്നെ അവരെ താമസിപ്പിക്കാനാണ് ഭാര്യ ഭാരതി പ്രേരിപ്പിച്ചതെന്നും ശങ്കർ പറഞ്ഞു.
മക്കൾക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകിയെന്നും എൻജിനിയറായ മകൻ മധുസാഗർ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുകയാണെന്നും എന്തിനാണ് അവർ കടുംകൈ ചെയ്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച ശങ്കറും മകൻ മധുസാഗറും തമ്മിൽ വഴക്കുണ്ടായതായും ഇതേത്തുടർന്ന് ശങ്കർ വീടുവിട്ടു പോയിരുന്നതായും അയൽവാസികൾ പറഞ്ഞിരുന്നതായി പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരിക്കാം സംഭവമെന്നാണ് നിഗമനം. അഴുകിയനിലയിലായിരുന്ന മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് ഫോറൻസിക് വിദഗ്ധർ പറഞ്ഞത്.
കൂട്ട ആത്മഹത്യ: മൃതദേഹങ്ങൾക്കൊപ്പം പിഞ്ചുകുഞ്ഞ് കഴിഞ്ഞത് അഞ്ചുദിവസം
11:47 PM Sep 18, 2021 | Deepika.com