ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളിലെ വിയോജിപ്പുകൾക്കും കൊഴിഞ്ഞുപോക്കിനും ഒപ്പം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി കടുത്ത സാന്പത്തികബാധ്യത. അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാ പ്രശ്നങ്ങൾക്കു പുറമേ സാന്പത്തിക ബാധ്യതകളും കോണ്‍ഗ്രസിനെ വല്ലാതെ വലയ്ക്കുന്നു.
2022ൽ നടക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് അപേക്ഷിക്കുന്നവരിൽനിന്ന് 11,000 രൂപ വീതം പിരിച്ചെടുക്കുകയാണ് പാർട്ടി. കോണ്‍ഗ്രസ് യുപി പ്രസിഡന്റ് അജയ് കുമാർ ലല്ലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സഹയോഗ് രാശി (സഹകരണ ഫീസ്) എന്ന പേരിലാണ് തുക പിരിക്കുന്നത്.
സീറ്റുമോഹികളായ പാർട്ടി നേതാക്കളിൽനിന്ന് കോണ്‍ഗ്രസ് പണം പിരിക്കുന്നത് ഇതാദ്യമായല്ല. 2019ലെ ഹരിയാന തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിന് അപേക്ഷയുമായി എത്തിയവരിൽ ജനറൽ വിഭാഗത്തിൽനിന്ന് 5,000 രൂപ വീതവും സംവരണ വിഭാഗത്തിൽനിന്ന് 2,000 രൂപ വീതവുമാണ് പിരിച്ചത്. 2018 മേയിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസ് സംഭാവനകൾ അഭ്യർഥിച്ച് പാർട്ടിയുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ഇട്ടിരുന്നു. ""ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഞങ്ങളെ സഹായിക്കൂ...'' എന്നതായിരുന്നു പിരിവിന്റെ മുദ്രാവാക്യം.
തെരഞ്ഞെടുപ്പുചെലവു കൂടിയതും കോണ്‍ഗ്രസിനു വെല്ലുവിളിയാകും. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽപോലും സ്ഥാനാർഥികൾക്ക് ആവശ്യമായ മുഴുവൻ തുകയും നൽകാൻ പാർട്ടിക്കു സാധിച്ചിട്ടില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചെലവ് ഏകദേശം 50,000 കോടി രൂപയായിരുന്നു. അതേസമയം 2014ൽ അത് 30,000 കോടി രൂപയേ ഉണ്ടായിരുന്നുള്ളു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പോലും സംസ്ഥാനങ്ങളിൽനിന്ന് സഹായം തേടി പാർട്ടി സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്കു പ്രചാരണച്ചെലവ് വഹിക്കാൻ കഴിയുന്നവർക്കാണ് കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും സീറ്റ് നൽകിയത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ സ്ഥാനാർഥിപ്പട്ടികയിൽ 83 ശതമാനം പേരും കോടിപതികളുമായിരുന്നു.
കോണ്‍ഗ്രസിന്റെ ഖജനാവ് കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ അതിദയനീയമായാണ് ചോർന്നു തീർന്നത്. 2004ൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ അധികാരത്തിലെത്തുന്പോൾ പാർട്ടിയുടെ ആസ്തി 153 കോടി രൂപ ആയിരുന്നു. ആറു വർഷക്കാലം വാജ്പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന ബിജെപിയുടെ വരുമാനം അന്ന് 91.5 കോടി രൂപ മാത്രമായിരുന്നു. 2013-2014 സാന്പത്തിക വർഷത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേക്കു പ്രവേശിക്കുന്പോൾ കോണ്‍ഗ്രസിന്റെ വരുമാനം ബിജെപിയുടേതിനേക്കാൾ 31 ശതമാനം കൂടുതലായിരുന്നു.
എന്നാൽ, 2019-2020 സാന്പത്തിക വർഷത്തെ കണക്കുകളിൽ ബിജെപിയുടെ വരുമാനം 3,623 രൂപയായി വർധിക്കുകയും കോണ്‍ഗ്രസിന്റേത് 682.2 കോടി രൂപയിലൊതുങ്ങുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ വരുമാനത്തിൽ ഇക്കാലയളവിൽ 25.69 ശതമാനം കുറവാണുണ്ടായത്. ബിജെപി തങ്ങളുടെ വരുമാനത്തിന്റെ 76.15 ശതമാനം തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ സമാഹരിച്ചപ്പോൾ ആ വകുപ്പിൽ കോണ്‍ഗ്രസിനു ലഭിച്ചത് ആകെ 14.24 ശതമാനം മാത്രമാണ്.
2014നു ശേഷം ബിജെപി ഒന്നിനു പുറകേ ഒന്നായി സംസ്ഥാനങ്ങളിൽകൂടി അധികാരം പിടിച്ചെടുത്തതോടെ കോർപറേറ്റ് സംഭാവനകൾ എല്ലാം ബിജെപിയിലേക്കു കേന്ദ്രീകരിച്ചു. 2022 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ തെരഞ്ഞെടുപ്പുകളിലും, ആ വർഷം അവസാനം നടക്കുന്ന ഹിമാചൽ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും വിജയിച്ചില്ലെങ്കിൽ കോണ്‍ഗ്രസിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും.
ആഭ്യന്തര കലഹം
നിലവിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാർ ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, ചത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ളിൽ കടുത്ത ആഭ്യന്തരകലഹങ്ങളാണ്. കോണ്‍ഗ്രസ് സഖ്യം ചേർന്നു സർക്കാർ രൂപീകരിച്ച മഹാരാഷ്ട്ര, തമിഴ്നാട്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ പാർട്ടിക്കു നിർണായക റോളുമില്ല. അതിനാൽ തന്നെ സംസ്ഥാനങ്ങളിൽനിന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിലേക്ക് എത്തേണ്ട ഫണ്ടുകളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
12 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കും ആറു സംസ്ഥാനങ്ങളിൽ സഖ്യം ചേർന്നും ഭരിക്കുന്ന ബിജെപിക്ക് വരുമാനത്തിന് ഒരു ബുദ്ധിമുട്ടുമില്ല എന്നതാണു വസ്തുത.
സെബി മാത്യു
കോണ്‍ഗ്രസ് സാമ്പത്തിക പ്രതിസന്ധിയിൽ
12:49 AM Sep 17, 2021 | Deepika.com