ന്യൂഡൽഹി: മദ്രാസ് ബാർ അസോസിയേഷനുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി പാസാക്കിയ ട്രൈബ്യൂണൽ ഭേദഗതി ബിൽ മരവിപ്പിക്കുമെന്ന് സുപ്രീംകോടതി.
ട്രൈബ്യൂണൽ നിയമനങ്ങളുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായി ജസ്റ്റീസുരായ സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവരുൾപ്പെട്ട ബെഞ്ച് വിഷയത്തിൽ സ്വമേധയാ കേസെടുത്ത് ബിൽ മരവിപ്പിക്കുമെന്നു വാക്കാൽ നിരീക്ഷണം നടത്തിയത്. ഇതിനുമുന്പും വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി സംബന്ധിച്ച് സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകളും ഫിലിം സർട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അടക്കം ഒൻപതോളം ട്രൈബ്യൂണലുകളുടെ പ്രവർത്തനം ഇല്ലാതാക്കുന്ന വ്യവസ്ഥകളുമാണ് പ്രധാനമായും ട്രൈബ്യൂണൽ ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാംതന്നെ കഴിഞ്ഞ ജൂലൈ 14ലെ വിധിയിൽ സുപ്രീംകോടതി റദ്ദാക്കിയവയാണ്.
കാലാവധി കഴിയും മുമ്പ് കന്പനി ലോ ട്രൈബ്യൂണൽ അധ്യക്ഷസ്ഥാനത്തുനിന്ന് ജസ്റ്റീസ് എ.ഐ.എസ്. ചീമയെ മാറ്റിയ നടപടി റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ഈ മാസം 20ന് കാലാവധി അവസാനിക്കാരിക്കെ പത്തിന് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനം ഉണ്ടായതിനെത്തുടർന്നാണ് നടപടി.
ട്രൈബ്യൂണൽ ഭേദഗതി ബിൽ മരവിപ്പിക്കുമെന്ന് സുപ്രീംകോടതി
12:49 AM Sep 17, 2021 | Deepika.com