ന്യൂഡൽഹി: പട്ടികവർഗ വിഭാഗത്തിൽ പെട്ടവർക്കുനേരേയുള്ള അതിക്രമങ്ങൾ ഏറെയും നടക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും. ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ റിപ്പോർട്ടനുസരിച്ച് പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്കെതിരേയുള്ള കുറ്റകൃത്യങ്ങളിൽ ഒൻപത് ശതമാനത്തിനു മുകളിലുള്ള വർധനയാണ് ഉണ്ടായിരിക്കുന്നത്.
പട്ടികജാതി വിഭാഗങ്ങൾക്കെതിരേ ഉണ്ടായ അക്രമങ്ങളിൽ 50,291 കേസുകളും, പട്ടികവർഗ വിഭാഗങ്ങൾക്കെതിരേ ഉണ്ടായ അക്രമങ്ങളിൽ 8272 കേസുകളും കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ സംസ്ഥാനങ്ങളാണ് പിന്നാക്ക വിഭാഗത്തിൽപെട്ടവർക്കെതിരായ ആക്രമണങ്ങളിൽ മുന്നിൽ നിൽക്കുന്നത്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിരിക്കുന്നത് കേരളം, രാജസ്ഥാൻ, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നാണ്.
സിവിൽ നിയമങ്ങളുടെ ലംഘനത്തിൽ 21 മടങ്ങ് അധികവർധനയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. മുൻവർഷത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്റെ വർധന. എന്നാൽ, ഇത് പ്രധാനമായും കോവിഡ് നിയമലംഘനങ്ങൾ മൂലമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ പുതിയ കണക്കുകൾ അനുസരിച്ചു സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിൽ എട്ടു ശതമാനത്തോളം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ ആകെ 3,71,503 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 8.3 ശതമാനത്തോളം കുറവാണ്.
പശ്ചിമബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് ഏറ്റവും കൂടുതൽ കേസുകൾ. മുൻ വർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങളിൽ ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഭർത്താവിനാലോ ഭർത്താവിന്റെ ബന്ധുക്കളാലോ ആണ് സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങളിൽ ഏറിയ പങ്കും.
തട്ടിക്കൊണ്ടു പോകൽ, മാനഭംഗപ്പെടുത്തൽ, സ്ത്രീകളുടെ അന്തസിന് എതിരേയുള്ള അതിക്രമങ്ങൾ എന്നിവയും ഇക്കൂട്ടത്തിൽ പെടുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ നിരക്കിൽ മുൻപുള്ള വർഷത്തേക്കാൾ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എൻസിആർബിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങളുടെ പട്ടികയിൽ ആകെ 10,139 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 94 ശതമാനം കേസുകൾക്കും പോലീസ് കുറ്റപത്രം തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തിൽ 647 പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിൽ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ താരതമ്യേന കുറവാണ്. തമിഴ്നാട്ടിലെ കോയന്പത്തൂരിലാണ് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ രാജ്യത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ള നഗരം.
പട്ടികവർഗക്കാർക്കെതിരേയുള്ള അതിക്രമങ്ങൾ കേരളത്തിലും
12:36 AM Sep 16, 2021 | Deepika.com