ന്യൂഡൽഹി: ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി.
ജഡ്ജിമാർ നേതൃത്വം നൽകുന്ന തെരഞ്ഞെടുപ്പു സമിതികൾ നൽകുന്ന ശിപാർശകൾ പാടേ അവഗണിച്ച് സർക്കാരിന്റെ ഇഷ്ടക്കാർക്കു നിയമനം നൽകിയതാണ് ചീഫ് ജസ്റ്റീസ് എൻ.വി.രമണ അധ്യക്ഷനും ജസ്റ്റീസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു എന്നിവർ അംഗ ങ്ങളുമായ ബെഞ്ചിനെ പ്രകോപിപ്പിച്ചത്.
ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവാഴ്ചയാണ് നിലനിൽക്കുന്നത്. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.
നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ, ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യുണൽ എന്നിവയിൽ അംഗങ്ങളെ നിയമിച്ച രീതിയിലുള്ള അതൃപ്തിയാണ് സുപ്രീം കോടതി രേഖപെടുത്തിയത്.
നാഷണൽ കന്പനി ലോ ട്രൈബ്യുണലിലെ നിയമനങ്ങൾ സംബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പ് സമിതിയിൽ താനും അംഗമായിരുന്നുവെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു. 534 പേരെ ജുഡീഷൽ അംഗ തസ്തികയിലേക്കും 400 പേരെ സാങ്കേതിക തസ്തികയിലേക്കും അഭിമുഖം നടത്തി.
ഒൻപതു പേരെ ജുഡീഷൽ അംഗങ്ങളായും 10 പേരെ സാങ്കേതികഅംഗങ്ങളായും സമിതി നിർദേശിച്ചു. എന്നാൽ കേന്ദ്രം നിയമന കത്തുകൾ അയച്ചിരിക്കുന്നതിൽനിന്നു വ്യക്തമാകുന്നത് നാലു പേരെ മാത്രം ഈ പട്ടികയിൽനിന്ന് പരിഗണിച്ചിട്ടുള്ളൂ എന്നാണ്.
മറ്റുള്ളവരെ വെയിറ്റിംഗ് ലിസ്റ്റിൽനിന്നു നിയമിക്കുന്നു. മെയിൻ ലിസ്റ്റ് അവഗണിച്ച് വെയിറ്റിംഗ് ലിസ്റ്റിൽനിന്ന് നിയമനം നടത്താൻ പാടില്ലെന്ന ചട്ടം നിലനിൽക്കെയാണിത്. ട്രൈബ്യൂണൽ നിയമനങ്ങൾ വേഗത്തിലാക്കാൻ ഉടൻ അഭിമുഖം നടത്തണമെന്ന് സർക്കാർ ആവശ്യപ്പട്ടു. കോവിഡ് കാലത്ത് രാജ്യം മുഴുവൻ ഇതിനായി അലഞ്ഞു.
ജസ്റ്റീസ് സൂര്യകാന്തും ഒപ്പമുണ്ടായിരുന്നു. നിരവധി അഭിമുഖങ്ങൾക്ക് ശേഷമാണ് ഒരാളെ തെരഞ്ഞെടുക്കുന്നത്. ഒട്ടേറെ സമയം ഇതിനായി പാഴാക്കി. അയാളെ നിയമിക്കാനാകില്ലെന്ന് സർക്കാർ പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണലിലും ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷനിലെ നിയമനങ്ങളിലും സമാന പിഴവുണ്ടായിട്ടുണ്ട്.
എന്ത് തരം നിയമനങ്ങളാണ് നിങ്ങൾ നടത്തിയിരിക്കുന്നതെന്ന് അറ്റോർണി ജനറലിനോട് ചീഫ് ജസ്റ്റീസ് ആരാഞ്ഞു. ഹൈക്കോടതിയിൽനിന്നുവിരമിച്ച ജഡ്ജിമാരെയാണ് ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗങ്ങളായി പരിഗണിക്കുന്നത്. 65 വയസുവരെയാണ് കാലാവധി.
ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനം: സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം
12:36 AM Sep 16, 2021 | Deepika.com