ന്യൂഡൽഹി: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ഓഡിറ്റ് നടത്തുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയിൽ. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ് നടത്തണമെന്ന് സുപ്രീംകോടതിതന്നെയാണ് നേരത്തേ നിർദേശം നൽകിയിരുന്നത്.
ക്ഷേത്രം വക സ്വത്തുക്കൾ അന്യാധീനപ്പെട്ടിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ട്രസ്റ്റ് നൽകിയിരിക്കുന്ന ഹർജി ജസ്റ്റീസ് യു.യു. ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് പരിഗണിക്കും.
ക്ഷേത്രഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിർദേശിക്കണമെന്നാണ് ട്രസ്റ്റിന്റെ ഹർജിയിലെ മറ്റൊരു ആവശ്യം.
തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരം കോടതി അംഗീകരിച്ചുകൊണ്ട് കഴിഞ്ഞ വർഷം ജൂലൈ 13ന് ജസ്റ്റീസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ബെഞ്ച് വിധി പറഞ്ഞപ്പോഴാണ് കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റ് നടത്തണമെന്നു കോടതി നിർദേശിച്ചത്.
ഓഡിറ്റിംഗിന്റെ ചുമതല ക്ഷേത്രഭരണത്തിനായി രൂപീകരിക്കുന്ന സമിതിക്കായിരുന്നു. ഓഡിറ്റിംഗിന് സത്പേരുള്ള ചാർട്ടേഡ് അക്കൗണ്ടന്റുമാർ ഉള്ള സ്ഥാപനത്തെ ചുമതല ഏൽപ്പിക്കണമെന്നും നിർദേശിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന അഞ്ചംഗ ഭരണസമിതിയും മൂന്നംഗ ഉപദേശകസമിതിയും ഓഡിറ്റിംഗിനായി ഒരു സ്വകാര്യകന്പനിയെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്ന് വരവ് -ചെലവ് കണക്ക് ഹാജരാക്കാൻ ട്രസ്റ്റിനോട് കന്പനി ആവശ്യപ്പെട്ടു. ഇതിനെതിരേയാണ് ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്. തങ്ങൾ സ്വതന്ത്ര സ്ഥാപനമാണെന്നാണ് ട്രസ്റ്റിന്റെ വാദം.
ക്ഷേത്രത്തിനു സമീപത്തെ ശ്രീവൈകുണ്ഡം, അനന്തശയനം, ഭജനപ്പുര, മഹാലക്ഷ്മി, സുദർശൻ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആർട്ട് ഗാലറി, കുതിര മാളിക എന്നിവ പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്.
ഇവിടെ നിന്നുള്ള വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം നേരത്തെ സുപ്രീം കോടതിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ഓഡിറ്റ് ഒഴിവാക്കാൻ ഹർജി
12:36 AM Sep 16, 2021 | Deepika.com