പട്ന: തന്റെ അക്കൗണ്ടിലേക്ക് അബദ്ധവശാൽ എത്തിയ 5.5 ലക്ഷം രൂപ തിരിച്ചുനല്‍കില്ലെന്നു യുവാവ് . പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു തനിക്കു പണം തന്നതെന്നാണു ബിഹാറിലെ ഖഗാരിയ സ്വദേശിയായ യുവാവിന്റെ വാദം.
തങ്ങൾക്കു പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ ബാങ്ക് അധികൃതർ ആ പണം തിരികെ ആവശ്യപ്പെട്ടു. ഗ്രാമീണ്‍ ബാങ്കിന്റെ ഖഗരിയ ബ്രാഞ്ചിനാണ് ഇങ്ങനെ ഒരു അബദ്ധം പിണഞ്ഞത്.
മാൻസി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭക്തിയാർപൂർ ഗ്രാമവാസിയായ രഞ്ജിത്ത് ദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കാണ് അവർ തെറ്റായി അഞ്ചര ലക്ഷം അയച്ചു കൊടുത്തത്. ഈ അബദ്ധം തിരിച്ചറിഞ്ഞ ശേഷം, മുഴുവൻ തുകയും തിരികെ നൽകാൻ ആവശ്യപ്പെട്ടുകൊണ്ട് ബാങ്കിൽനിന്നു പലതവണ രഞ്ജിത്ത് ദാസിന് നോട്ടീസ് അയക്കുകയുണ്ടായി. ദാസ് ആ പണം തിരികെ നൽകാൻ തയാറായില്ല. അത് മുഴുവനും ചെലവായി എന്നാണ് ദാസിന്റെ വിശദീകരണം.
ഇക്കൊല്ലം മാർച്ചിൽ ഈ പണം അക്കൗണ്ടിൽ വന്നു ക്രെഡിറ്റായപ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. ഈ തുക, പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പിനു മുന്‍പ് ഓരോരുത്തരുടെയും അക്കൗണ്ടിൽ ഇട്ടുതരാം എന്ന് വാഗ്ദാനം ചെയ്തിരുന്ന 15 ലക്ഷത്തിന്റെ ആദ്യ ഗഡു ആണെന്നാണ് ഞാൻ കരുതിയത്.
കിട്ടി അധികം വൈകാതെ അത് മുഴുവൻ ഞാൻ ചെലവാക്കുകയും ചെയ്തു. തിരികെ കൊടുക്കണം എന്ന് പറഞ്ഞാൽ, ഇപ്പോൾ എന്റെ അക്കൗണ്ടിൽ ഒരു നയാപൈസയും ബാക്കിയില്ല.’ എന്നാണ് ദാസ് പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്.
എന്തായാലും ഇപ്പോൾ ഈ കേസുമായി ബന്ധപ്പെട്ട്, ബാങ്ക് മാനേജരുടെ പരാതിയിൽ രണ്‍ജിത് ദാസിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് മാൻസി പോലീസ്.
പ്രധാനമന്ത്രി മോദി തന്ന പണം തിരിച്ചുതരില്ലെന്നു യുവാവ് !
12:36 AM Sep 16, 2021 | Deepika.com