ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടാൻ വിമുഖത പ്രകടിപ്പിച്ചു സുപ്രീംകോടതി. ആരാധന നടക്കേണ്ട സ്ഥലങ്ങളിൽ അധികാരത്തിനായി വടംവലി നടക്കുകയാണെന്നു ജസ്റ്റീസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് വിമർശിച്ചു.
രാജ്യത്തെ പള്ളികളും മോസ്കുകളും ക്ഷേത്രങ്ങളും ഉൾപ്പടെയുള്ള ആരാധനാലയങ്ങളിൽ എന്തൊക്കെയാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. പല ആരാധന സ്ഥലങ്ങളിലും അധികാരം പിടിച്ചെടുക്കുന്നതിനായി വർഷങ്ങൾ നീണ്ട നിയമയുദ്ധങ്ങൾ നടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഓർത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് യാക്കബായ വിഭാഗത്തിൽ പെട്ടവരാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
അതോടൊപ്പം യാക്കോബായ സഭയ്ക്കെതിരേ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതി അലക്ഷ്യ ഹർജിയും സഭാ കേസ് പരിഹരിക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് മണർകാട് പള്ളിക്കാർ നൽകിയ ഹർജിയുമാണ് കോടതി ഇന്നലെ പരിഗണിച്ചത്.
ഓർത്തഡോക്സ് സഭാ പരമാധ്യക്ഷ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോൾ വർഗീസ്, ഇ.പി ജോണി, കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിലെ കുഞ്ഞച്ചൻ എന്നിവരാണ് ഹർജി നൽകിയത്.
യാക്കോബായ സഭയ്ക്കെതിരേ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതി അലക്ഷ്യ ഹർജി പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള കോടതി അലക്ഷ്യക്കേസുകൾക്കൊപ്പം പരിഗണിക്കാൻ എട്ടാഴ്ചത്തേക്കു മാറ്റി.
തെരഞ്ഞെടുപ്പ് സുപ്രീംകോടതിയുടെ 2017ലെ പള്ളിക്കേസ് വിധിക്ക് എതിരാണെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നു താക്കീതും നൽകി. ഈ ഹർജിയും എട്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. മണർകാട് പള്ളിക്കാർ നൽകിയ കക്ഷി ചേരൽ അപേക്ഷ സുപ്രീംകോടതി തള്ളി.
ഓർത്തഡോക്സ് സഭാധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ ഇടപെടാനാവില്ല: സുപ്രീംകോടതി
01:10 AM Sep 15, 2021 | Deepika.com