മംഗളൂരു: മുൻ കേന്ദ്രമന്ത്രിയും കർണാടകത്തിലെ പ്രമുഖ കോൺഗ്രസ് നേതാവുമായ ഓസ്കർ ഫെർണാണ്ടസ്(80) അന്തരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യസഭാംഗമാണ്. മൻമോഹൻ സിംഗ് നയിച്ച രണ്ടു യുപിഎ സർക്കാരുകളിൽ സഹമന്ത്രിയായും കാബിനറ്റ് മന്ത്രിയായും പ്രവർത്തിച്ചു.
ജൂലൈ 17നായിരുന്നു ഓസ്കർ ഫെർണാണ്ടസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ വീണു പരിക്കേറ്റിരുന്നെങ്കിലും കാര്യമായ പ്രശ്നമൊന്നും തോന്നാതിരുന്നതിനാൽ ചികിത്സ തേടിയില്ല. വൃക്കരോഗിയായ ഓസ്കർ ഫെർണാണ്ടസിനു ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു.
വീണു പരിക്കേറ്റ അന്നു വൈകുന്നേരം ഡയാലിസിസ് ചെയ്തതിനു പിന്നാലെ ആശുപത്രിയിൽ കുഴഞ്ഞുവീണു. ഉടൻ നടത്തിയ പരിശോധനയിൽ, രാവിലെത്തെ വീഴ്ചയിൽ തലയിൽ രക്തം കട്ടപിടിച്ചതായി കണ്ടെത്തി.
തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം വെന്റിലേറ്ററിൽ കഴിഞ്ഞശേഷം ഓസ്കർ ഫെർണാണ്ടസിനു ശസ്ത്രക്രിയ നടത്തി.ആരോഗ്യ നിലയിൽ നേരിയ പുരോഗതി യുണ്ടാ യെങ്കിലും ഇന്നലെ ഉച്ചയോടെ നില വീണ്ടും വഷളായി.
ഓസ്കർ ഫെർണാണ്ടസ് അന്തരിച്ചു
01:11 AM Sep 14, 2021 | Deepika.com