ന്യൂഡൽഹി: വർഷകാല സമ്മേളനത്തിനിടെ രാജ്യസഭയിൽ പ്രതിപക്ഷ അംഗങ്ങളും രാജ്യസഭ ജീവനക്കാരും തമ്മിലുണ്ടായ കൈയാങ്കളിയെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സമിതിയെ തിരസ്കരിച്ചു കോണ്ഗ്രസ്. പ്രതിപക്ഷ എംപിമാരെ പ്രതിയാക്കാനായി രൂപീകരിച്ച സമിതിയുടെ ഭാഗമാകാനില്ലെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് പതിനൊന്നിനാണ് രാജ്യസഭയിൽ പ്രതിപക്ഷ എംപിമാരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷമുണ്ടായത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച സമിതിയുമായി സഹകരിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡുവിനോട് പറഞ്ഞു. പ്രതിപക്ഷത്തെ സമ്മർദത്തിലാക്കുന്നതിനുള്ള തന്ത്രമാണിതെന്നു ഖാർഗെ ചൂണ്ടിക്കാട്ടി.
അന്വേഷണ സമിതിയിലേക്ക് കോണ്ഗ്രസിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്യുന്നതിനായി രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു ഖാർഗെയോട് ആവശ്യപ്പെട്ടു. എന്നാൽ, സമിതിയിലേക്ക് കോണ്ഗ്രസ് പ്രതിനിധിയെ അയക്കില്ലെന്ന് ഖാർഗെ വ്യക്തമാക്കി.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു രാജ്യസഭയിൽ സംഘർഷമുണ്ടായത്. ഇൻഷ്വറൻസ് ബിൽ ഭേദഗതിയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് രാജ്യസഭയിൽ പ്രതിപക്ഷ എംപി മാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം ഉണ്ടാകുന്നത്.
കാർഷിക നിയമങ്ങളും പ്രതിഷേധവും പെഗാസസ് ഫോണ് ചോർത്തലും ഇന്ധന വില വർധന തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ പലതവണ ചർച്ച ആവശ്യപ്പെടുകയും സഭാനടപടികൾ തടസപ്പെടുത്തുകയും ചെയ്തിരുന്നു. ജൂലൈ മാസത്തിൽ ആരംഭിച്ച വർഷകാല സമ്മേളനം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് മുൻകൂട്ടി തീരുമാനിച്ചതിലും നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
രാജ്യസഭയിലെ സംഘർഷം: അന്വേഷണസമിതിയെ തള്ളി കോണ്ഗ്രസ്
12:40 AM Sep 11, 2021 | Deepika.com