ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോർട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു നൽകി. റിപ്പോർട്ടിലെ നിർദേശം നടപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തും. ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിൽ കൂടുതൽ രാജ്യാന്തര സർവീസുകൾ ആരംഭിക്കും. ടിക്കറ്റുനിരക്ക് കുറയ്ക്കാൻ വിമാനക്കന്പനികളുമായി ചർച്ച നടത്തിവരികയാണെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.
2020 ഓഗസ്റ്റ് ഏഴിനുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനദുരന്തം അന്വേഷിക്കാൻ ക്യാപ്റ്റൻ എസ്.എസ്. ഛഹറിന്റെ മേൽനോട്ടത്തിലാണ് സമിതിയെ ചുമതലപ്പെടുത്തിയത്. വലിയ വിമാനങ്ങൾ ഇറക്കാൻ സൗകര്യമൊരുക്കുന്നതും സുരക്ഷാനടപടികളും ഉൾപ്പടെ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കും.
തിരിച്ചറിയലിനു ബയോമെട്രിക് സംവിധാനം ഉൾപ്പെടുത്തി വിമാനത്താവളത്തിലെ നടപടികൾ സുഗമമാക്കാൻ മൊബൈൽ ആപ് കൊണ്ടുവരും. യാത്രക്കാരുടെ പരാതി പരിഹരിക്കാൻ എയർ സേവ പോർട്ടൽ പരിഷ്കരിക്കും. എയർ ഇന്ത്യയുടെ ലേല നടപടികളുടെ സമയപരിധി സെപ്റ്റംബർ 15ൽനിന്ന് നീട്ടില്ല.
ടിക്കറ്റ് റദ്ദാക്കിയാൽ പണം തിരികെ നൽകാൻ വിമാനക്കന്പനികളെ ഉത്തരവാദിത്വമുള്ളവരാക്കും. ഉഡാൻ പദ്ധതിയുടെ ഭാഗമായി 50 റൂട്ടുകൾ തുടങ്ങും. വിമാന ഇന്ധനത്തിന്റെ നികുതി ഒരു ശതമാനത്തിനും നാലു ശതമാനത്തിനും ഇടയിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചതായും വ്യോമയാനമന്ത്രി അറിയിച്ചു.
കരിപ്പൂർ വിമാനദുരന്തം: റിപ്പോർട്ട് സമർപ്പിച്ചു
12:48 AM Sep 10, 2021 | Deepika.com