മുംബൈ: രാജ്യത്തെ 13 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാൻ അന്തിമാനുമതി നൽകി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ(എഎഐ). കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ സ്വകാര്യവത്കരണ പദ്ധതിയിലെ ആദ്യ പ്രധാന നടപടിയാണിത്.
വിമാനത്താവള സ്വകാര്യവത്കരണത്തിലൂടെ 2024 ഓടെ 3,660 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാമെന്നാണു കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ.
ഭുവനേശ്വർ, വാരാണസി, അമൃത്സർ, ട്രിച്ചി, ഇൻഡോർ, റായ്പുർ, എന്നീ ആറു വലിയ വിമാനത്താവളങ്ങളും ഛർസുഗഡ, ഗയ, കുശിനഗർ, കൻഗ്ര, തിരുപ്പതി, ജബൽപുർ, ജൽഗാവ് എന്നീ ഏഴു ചെറു വിമാനത്താവളങ്ങളും സ്വകാര്യവത്കരിക്കുന്നതിനാണ് എഎഐ അനുമതി നൽകിയിരിക്കുന്നത്.
ഇതിൽ ചെറുവിമാനത്താവളങ്ങൾ വലിയവയോടു ചേർത്താകും ലേലം ചെയ്യുക.
വിമാനത്താവളങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ എഎഐ ഉടൻ ആരംഭിക്കും.
അടുത്തവർഷത്തോടെ ഇത് പൂർത്തിയാക്കി ലേലം നടത്താനാണ് പദ്ധതി. ടൂറിസം രംഗത്ത് ഏറെ പ്രാധാന്യമുള്ള വാരാണസി - കുശിനഗർ- ഗയ വിമാനത്താവളങ്ങൾക്കു വ്യവസായികളിൽനിന്ന് ഏറെ ഡിമാൻഡ് ഉണ്ടാകുമെന്നാണു പ്രതീക്ഷ.
13 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും
12:48 AM Sep 10, 2021 | Deepika.com