ഡൽഹി: പെഗാസസ് പ്രശ്നത്തിലെ പാർലമെന്റ് സ്തംഭനത്തിനിടെ ആറു തൃണമൂൽ എംപിമാരെ ഒരു ദിവസത്തേക്കു സസ്പെൻഡ് ചെയ്തതിനെച്ചൊല്ലിയുണ്ടായ സംഘർഷം രാജ്യസഭയുടെ അകത്തെ ലോബിയിലുള്ള വാതിലിന്റെ ചില്ലു തകർത്ത ഏറ്റുമുട്ടലിലെത്തി. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നാണക്കേടിന്റെ പുതു ചരിത്രമെഴുതിയതിലേക്കു വഴിതെളിച്ചതാകട്ടെ സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പിടിവാശിയും.
പെഗാസസ് ചാര സോഫ്റ്റ്വേർ ഉപയോഗിച്ചെന്ന റിപ്പോർട്ടുകൾ ശരിയെങ്കിൽ അതീവ ഗൗരവമുള്ളതാണെന്നു സുപ്രീംകോടതി പരാമർശം വന്ന ദിവസത്തിലും പെഗാസസ് വിഷയമേയല്ലെന്നും ചർച്ചയില്ലെന്നുമുള്ള ദുർവാശി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറായില്ല. ഇതേത്തുടർന്ന് തുടർച്ചയായ 13-ാം ദിവസമായ ഇന്നലെയും ലോക്സഭയും രാജ്യസഭയും ബഹളത്തിൽ പലതവണ നിർത്തിവച്ചു. ബഹളത്തിനിടെ ചർച്ച കൂടാതെ ബില്ലുകൾ പാസാക്കിയെടുത്തു പാർലമെന്ററി സംവിധാനത്തിന്റെ അന്തഃസത്ത ചോർത്താൻ സർക്കാർ മടിക്കുന്നുമില്ല. സുപ്രധാന ബില്ലുകൾ മിനിറ്റുകൾ കൊണ്ടു പാസാക്കിയതായി പ്രഖ്യാപിച്ചു സഭ പിരിയുകയായിരുന്നു.
രാജ്യസഭാ ഹാളിലേക്കു പ്രവേശിക്കാനെത്തിയ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോണ്ഗ്രസിലെ ആറ് എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതാണു കതകിന്റെ ചില്ലു തകർത്ത സംഭവത്തിലെത്തിച്ചത്. സഭ പിരിയുന്നതുവരെയാണു സസ്പെൻഷനെന്നും അതു കഴിഞ്ഞതിനാൽ തടയാൻ അവകാശമില്ലെന്നും എംപിമാർ ചൂണ്ടിക്കാട്ടിയെങ്കിലും സുരക്ഷാ ജീവനക്കാർ വഴങ്ങിയില്ല. രോഷാകുലയായ അർപിതാ ഘോഷ് കൈയിലിരുന്ന മൊബൈൽ കൊണ്ടു കതകിലടിച്ചതാണു ചില്ലു പൊട്ടാൻ കാരണമായത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരിക്കുമേറ്റു. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനു ബുധനാഴ്ചത്തെ സമ്മേളന സമയത്തേക്കു സസ്പെൻഡു ചെയ്ത മറ്റു എംപിമാരായ ബോള സെൻ, മദിമുൾ ഹഖ്, അബിർ രഞ്ജൻ ബിശ്വാസ്, ശാന്ത ഛേത്രി, മൗസം നൂർ എന്നിവരും അർപിതയും ചേർന്ന് മുദ്രാവാക്യം വിളിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ആരെയും കടത്തിവിട്ടില്ല.
സംഭവം തീർത്തും നിർഭാഗ്യകരവും അപലപനീയവുമാണെന്ന് ഇന്നലെ രാജ്യസഭ ചേർന്നപ്പോൾ ഉപാധ്യക്ഷൻ ഹരിവൻഷ് പറഞ്ഞു.
എന്നാൽ സഭ പിരിഞ്ഞ ശേഷം സ്വന്തം ബാഗ് എടുക്കാൻ വന്നവരെ തടഞ്ഞതു തെറ്റാണെന്നു പ്രതിപക്ഷം പറഞ്ഞു. സമ്മേളനം പിരിഞ്ഞെങ്കിലും സാനിറ്റൈസേഷൻ നടത്താനാണു എംപിമാരെ തടഞ്ഞതെന്നു രാജ്യസഭാ നേതാവു കൂടിയായ മന്ത്രി പീയൂഷ് ഗോയൽ വിശദീകരിച്ചു. തർക്കം മുറുകിയപ്പോൾ സഭ നിർത്തിവച്ചു. പിന്നീട് മൂന്നു തവണ കൂടി ചേർന്നപ്പോഴും ബഹളത്തിനു ശമനമുണ്ടായില്ല.
ലോക്സഭയിലും പതിവു പ്രതിഷേധങ്ങൾ മൂലം സഭാ നടപടികൾ പലതവണ നിർത്തിയ ശേഷം പിന്നീട് പിരിയുകയായിരുന്നു. പട്ടികജാതി ഭരണഘടനാ ഭേദഗതി ബില്ലും രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാക കമ്മീഷൻ ബില്ലും ശബ്ദവോട്ടോടെ ചർച്ചയില്ലാതെ ഇന്നലെ പാസാക്കി. കേന്ദ്രസർവകലാശാല ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
ജോർജ് കള്ളിവയലിൽ
രാജ്യസഭയിൽ സംഘർഷം; വാതിൽച്ചില്ല് തകർത്തു
12:44 AM Aug 06, 2021 | Deepika.com