ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ നിലവിലെ സുരക്ഷാ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു. ലഭ്യമായ വിവരമനുസരിച്ച് സർക്കാർ ഉദ്യോഗസ്ഥരടക്കം ഏകദേശം 1500 ഇന്ത്യക്കാർ അഫ്ഗാനിസ്ഥാനിലുണ്ട്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കാണ്ഡഹാറിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരെ താത്കാലികമായി തിരികെ വിളിച്ചതായും മന്ത്രി പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്താൻ അഫ്ഗാൻ സർക്കാരുമായും അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോണ്സുലേറ്റുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു .
മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാന്റെ പുനർനിർമാണം, വികസനം എന്നിവയ്ക്ക് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇതിനോടകം 300 കോടി രൂപയുടെ വികസന പദ്ധതികൾ ഇന്ത്യ അഫ്ഗാനിസ്ഥാനിൽ നടപ്പാക്കി. 2001 മുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കാൻ 500 പദ്ധതികളാണ് ഇന്ത്യ അഫ്ഗാനിസ്ഥാനിൽ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഇവയിൽ പൂർത്തീകരിച്ചത് അഫ്ഗാൻ സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്ത്യൻ നിക്ഷേപത്തിനും പദ്ധതികൾക്കും മതിയായ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
രാജ്യത്ത് അഞ്ച് വർഷത്തിനുള്ളിൽ 426 പോസ്റ്റ് ഓഫീസ് പാസ്പോർട്ട് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. പാസ്പോർട്ട് കേന്ദ്രങ്ങളിൽ നിന്നുള്ള അകലം, അപേക്ഷകളുടെ എണ്ണം തുടങ്ങി വിവിധ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. 2017 ജനുവരിയിലാണ് ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റ് ഓഫീസുകളിലും പോസ്റ്റ് ഓഫീസ് പാസപോർട്ട് സേവാ കേന്ദ്രങ്ങൾക്ക് തപാൽ വകുപ്പുമായി ചേർന്ന് വിദേശകാര്യ മന്ത്രാലയം തുടക്കമിട്ടതെന്നും മന്ത്രി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ സാഹചര്യം നിരീക്ഷിച്ചുവരുന്നു: വി. മുരളീധരൻ
12:19 AM Aug 06, 2021 | Deepika.com