ബംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് അനുകൂല പ്രചാരണം നടത്തിയ സംഭവത്തിൽ കർണാടകയിൽനിന്നും ജമ്മുകാഷ്മീരിൽനിന്നുമായി അഞ്ചുപേർ അറസ്റ്റിലായി. ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും എൻഐഎ സംഘവും ലോക്കൽ പോലീസും സംയുക്തമായി ബംഗളൂരുവിലും മംഗളൂരു ഉള്ളാളിലും ജമ്മുകാഷ്മീരിലെ ശ്രീനഗറിലും ബന്ദിപ്പോറയിലും നടത്തിയ റെയ്ഡിൽ മംഗളൂരു സ്വദേശിനി ദീപ്തി മാർല, ഉള്ളാൾ സ്വദേശി മുഹമ്മദ് അമർ, ബംഗളൂരു സ്വദേശി മാദേഷ് ശങ്കർ, ശ്രീനഗർ സ്വദേശി ഉബൈദ് ഹമീദ്, കാഷ്മീർ ബന്ദിപ്പോറ സ്വദേശി മുസമ്മിൽ ഹസൻ ഭട്ട് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സായുധ ജിഹാദിന് യുവാക്കളെ പ്രേരിപ്പിച്ചു, ചില മാധ്യമപ്രവർത്തകരെയും നേതാക്കളെയും വധിക്കുന്നതിന് ഗൂഢാലോചന നടത്തി, ഐഎസിനുവേണ്ടി ഫണ്ട് ശേഖരണം നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സംഘത്തിനെതിരേയുള്ളത്. മലപ്പുറം സ്വദേശിയായ മുഹമ്മദ് അമീൻ എന്നയാളാണ് സംഘത്തിനു നേതൃത്വം നൽകുന്നത്. സംഘത്തിൽപ്പെട്ട മൂന്നുപേരെ കഴിഞ്ഞ മാർച്ച് 14നും 15നുമായി എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഹൈന്ദവ കുടുംബാംഗമായിരിക്കെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തിയ ദീപ്തി ജമ്മുകാഷ്മീരിൽ പ്രവർത്തിക്കുന്ന ഒരു ഭീകരസംഘടനയുടെ സജീവ പ്രവർത്തകയാണ്. ബംഗളൂരു സ്വദേശിയായ മാദേഷ് ശങ്കറാണത്രെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഐഎസ് അനുകൂല പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.
അതേസമയം, ഐഎസുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഉള്ളാൾ മണ്ഡലം മുൻ എംഎൽഎ പരേതനായ ബി.എം.ഇദിനാബ്ബയുടെ മകൻ ബി.എം. ബാഷയുടെ വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി.
ഐഎസ് ബന്ധം: അഞ്ചു പേർ അറസ്റ്റിൽ
01:00 AM Aug 05, 2021 | Deepika.com