പാർലമെന്റ് കലുഷിതമായ സമയത്ത് ചർച്ച കൂടാതെ നയപരമായ പ്രധാന ബില്ലുകൾ തിടുക്കത്തിൽ പാസാക്കുന്ന സർക്കാർ നടപടി നിയമനിർമാണത്തിന്റെ ലക്ഷ്യംതന്നെ ഇല്ലാതാക്കുന്നതാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ, എളമരം കരീം എന്നിവർ ചൂണ്ടിക്കാട്ടി. പാർലമെന്റിനെ മോദി സർക്കാർ നോക്കുകുത്തിയാക്കുകയാണെന്നു എളമരം കരീം വിമർശിച്ചു. നിഷ്പക്ഷരാകേണ്ട സഭാധ്യക്ഷന്മാരും സർക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനു കുടപിടിക്കുകയാണ്. ചർച്ചയില്ലാതെ തന്ത്രപ്രധാന ബില്ലുകൾ പാസാക്കുന്നു. ഭരണഘടനാ തത്വങ്ങളും സഭാ ചട്ടങ്ങളും കാറ്റിൽ പറത്തുകയാണ്-കരീം ചൂണ്ടിക്കാട്ടി.
സഭയുടെ അവകാശം സംരക്ഷിക്കാൻ നടപടി ആവശ്യപ്പെട്ടു സ്പീക്കർക്ക് പ്രേമചന്ദ്രൻ നോട്ടീസ് നൽകി. ബഹളത്തിനിടെ പാസാക്കിയ ജനറൽ ഇൻഷുറൻസ് കന്പനികളുടെ സ്വകാര്യവത്കരണം, ഐബിസി കോഡ് ഭേദഗതി, ട്രൈബൂണൽ പരിഷ്കരണം, പ്രതിരോധ സർവീസുകളെ അവശ്യസേവനമാക്കിയത് എന്നീ ബില്ലുകൾ നിലവിലെ നയത്തിൽ കാതലായ മാറ്റം വരുത്തുന്നുവയാണെന്ന് അദ്ദേഹം വിശദീകരിച്ചു.
മൂന്നു ബില്ലുകൾ പാസാക്കി
ലോക്സഭയിൽ ഇന്നലെ പ്രതിപക്ഷ ബഹളത്തിനിടെ ട്രൈബൂണൽ റിഫോംസ് ബില്ലും എസൻഷ്യൽ ഡിഫൻസ് സർവീസസ് ബില്ലുംപാസാക്കി. രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ഇൻസോൾവൻസി ആൻഡ് ബാങ്ക്്റപ്റ്റ്സി കോഡ് ഭേദഗതി ബിൽ പാസാക്കി. ഈ ബിൽ നേരത്തേ ലോക്സഭയിലും ശബ്ദവോട്ടോടെ പാസാക്കിയിരുന്നു.
തിടുക്കത്തിൽ നിയമങ്ങൾ പാസാക്കരുത്
01:11 AM Aug 04, 2021 | Deepika.com