ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പേരുകൾ പരസ്യപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഇന്ത്യയിൽ 24 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി കണ്ടെത്തിയിട്ടുണ്ടെന്നും ലോക്സഭയിൽ മന്ത്രി വ്യക്തമാക്കി.
വ്യാജ സർവകലാശാലകളുടെ പട്ടിക മൂന്നു വർഷങ്ങളിലായി യുജിസി തുടർച്ചയായി പുറത്തുവിടുന്നതാണ്. അതേപട്ടിക തന്നെ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന കേന്ദ്രസർക്കാർ മറ്റു നടപടികളൊന്നും തന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ല. കേരളത്തിലെ സെന്റ് ജോണ്‍സ് സർവകലാശാലയുടെ പേരും ഈ പട്ടികയിൽ ഉണ്ട്. മൂന്ന് വർഷം മുൻപ് യുജിസി പുറത്തു വിട്ട പട്ടികയിലും ഈ സർവകലാശാലയുടെ പേരുണ്ടായിരുന്നു.
യുജിസി നിയമത്തിന് വിരുദ്ധമായാണ് ഇവ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏറ്റവുമധികം വ്യാജ സർവകലാശാലകൾ-എട്ടെണ്ണം. ഡൽഹിയിൽ ഏഴ് വ്യാജ സർവകലാശാലകളാണ് പ്രവർത്തിക്കുന്നത്. ഒഡീഷയിലും പശ്ചിമബംഗാളിലും രണ്ട് സർവകലാശാലകളും കേരളം, കർണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിൽ ഓരോ സർവകലാശാലകളുമാണുള്ളത്. കേരളത്തിലെ സെന്റ് ജോണ്‍സ് സർവകലാശാല വ്യാജമാണെന്ന് യുജിസി കണ്ടെത്തിയതായി ധർമേന്ദ്ര പ്രധാൻ സഭയിൽ പറഞ്ഞു.
കേരളത്തിലടക്കം രാജ്യത്ത് 24 വ്യാജ സർവകലാശാലകൾ
12:48 AM Aug 04, 2021 | Deepika.com