ന്യൂഡൽഹി: കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട യാതൊരു നിർദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ.
കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരേ കർഷക പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിലാണ് കടബാധ്യത എഴുതിത്തള്ളുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്.
ലോക്സഭയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് നൽകിയ മറുപടിയിലാണ് ഇതു വ്യക്തമാക്കിയത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടേത് ഉൾപ്പെടെയുള്ള ഒരു വായ്പയും എഴുതിത്തള്ളാൻ നിലവിൽ പദ്ധതിയില്ലെന്നാണ് മന്ത്രിയുടെ മറുപടിയിൽനിന്നു വ്യക്തമായത്.
കർഷകരുടെ കടബാധ്യത കുറയ്ക്കുന്നതിനും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ ഉൾപ്പെടെ കാർഷികമേഖലയിൽ ജോലിചെയ്യുന്നവരുടെ ക്ഷേമത്തിനുംവേണ്ടി സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ട പ്രധാന നടപടികളും കരാഡ് വ്യക്തമാക്കി.
മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വിളവായ്പകൾക്ക് പലിശ ഇളവ്, ഈടില്ലാത്ത കാർഷിക വായ്പയുടെ പരിധി ഒരു ലക്ഷം രൂപയിൽനിന്ന് 1.6 ലക്ഷം രൂപയായി ഉയർത്താനുള്ള ആർബിഐയുടെ തീരുമാനം, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്ന് കർഷകർക്ക് 6,000രൂപവീതം പ്രതിവർഷം നൽകുന്നത് ഉൾപ്പെടെയുള്ള പദ്ധതികളും അദ്ദേഹം പരാമർശിച്ചു.
കാർഷികവായ്പ എഴുതിത്തള്ളില്ലെന്നു കേന്ദ്രം
01:17 AM Aug 03, 2021 | Deepika.com