ഗോഹട്ടി: അതിർത്തിത്തർക്കത്തെത്തുടർന്നുള്ള സംഘർഷത്തിനു പിന്നാലെ മിസോറാമിൽ നിന്നുള്ള പാർലമെന്റംഗം കെ. വാൻലാൽവിനയ്ക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ പോലീസിനു നിർദേശം നൽകിയെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ.
അതിർത്തിയിൽ ആറ് പോലീസുകാർ മരിച്ച സംഭവത്തിൽ മിസോറാമിലെ ആറ് സർക്കാർ ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുമെന്നും മുഖ്യമന്ത്രി ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിനു മിസോറം മുഖ്യമന്ത്രി സോറംതംഗ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. അതിർത്തിയിൽ സമാധാനത്തിന് ആസാമും പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ 26ന് മിസോറാമിന്റെ അതിർത്തി പട്ടണമായ കോലാസിബിൽ നടന്ന വെടിവയ്പിൽ ആസാം സ്വദേശികളായ ആറു പോലീസുകാരുൾപ്പെടെ ഏഴു പേരാണു കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ആസാം പോലീസ് സംഘം കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തി പാർലമെന്റംഗം വാൻലാൽവിനയയുടെ താമസസ്ഥലത്ത് നോട്ടീസ് പതിപ്പിച്ചിരുന്നു. മിസോറാം അതിർത്തികടന്നാൽ കൂടുതൽ പേരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാണു ലോക്സഭാംഗത്തിനെതിരേ കേസെടുത്തത്.
അതിർത്തിത്തർക്കം: മിസോറം എംപിക്കെതിരേയുള്ള കേസ് പിൻവലിക്കുമെന്ന് ആസാം മുഖ്യമന്ത്രി
01:17 AM Aug 03, 2021 | Deepika.com