ന്യൂഡൽഹി: രാജ്യത്താകെ ആധുനിക സ്വകാര്യ ട്രെയിൻ സർവീസുകൾ 2023 മാർച്ചിൽ തുടങ്ങും. കേരളത്തിനു മൂന്നെണ്ണം അടക്കം 2027ഓടുകൂടി രാജ്യത്തെ തിരക്കേറിയ റൂട്ടുകളിൽ 151 സ്വകാര്യ ട്രെയിനുകൾ സർവീസ് നടത്താനാണു പദ്ധതി. ദിവസേനയുള്ള എറണാകുളം- കന്യാകുമാരി, കൊച്ചുവേളി- എറണാകുളം, ആഴ്ചയിൽ മൂന്നു ദിവസമുള്ള കൊച്ചുവേളി- ലുംഡിംഗ് (ആസാം) ട്രെയിനുകളാണു കേരളത്തിൽ സ്വകാര്യ മേഖലയ്ക്കു കൈമാറുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നടത്തുന്ന സർവീസുകളിൽ 12 ട്രെയിനുകളാകും ആദ്യഘട്ടമായി 2023ൽ സർവീസ് ആരംഭിക്കുക. ആകെ 12 ക്ലസ്റ്ററുകളിലായി 151 സ്വകാര്യ ട്രെയിനുകളാണ് പദ്ധതിയിലുള്ളത്.
യാത്രക്കാരുടെ തിരക്ക് ഏറ്റവും കൂടുതലുള്ള റൂട്ടുകളിലാകും സ്വകാര്യ ട്രെയിൻ സർവീസുകൾ. 140 കേന്ദ്രങ്ങളിൽനിന്നു തുടങ്ങി അവിടെ മടങ്ങിയെത്തുന്നവയാകും 151 പുതിയ ട്രെയിനുകൾ.
ടെൻഡറിൽ പങ്കെടുക്കാൻ 15 സ്വകാര്യ കന്പനികൾ അർഹത നേടിയിരുന്നെങ്കിലും രണ്ടു കന്പനികൾ മാത്രമാണു കഴിഞ്ഞ ദിവസം ടെൻഡർ തുറന്നപ്പോൾ ഉണ്ടായത്. കേന്ദ്രസർക്കാർ പങ്കാളിത്തമുള്ള ഇന്ത്യൻ റെയിൽവേ കേറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷനും (ഐആർസിടിസി) ഹൈദരാബാദിലെ മേഘ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സും മാത്രമാണു ടെൻഡർ നൽകിയത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്ലസ്റ്ററുകളിൽ എന്നത്തേക്കു സർവീസ് നടത്താനാകുമെന്നു വ്യക്തമല്ല.
കൂടുതൽ വരുമാന പങ്കാളിത്തം ഓഫർ ചെയ്തതിനാലും സർക്കാർ പങ്കാളിത്തമുള്ളതിനാലും ഐആർസിടിസിക്കു കരാർ ലഭിക്കാനാണു സാധ്യത. ഐആർസിടിസി തന്നെ പുതിയ സ്വകാര്യ ട്രെയിൻ സർവീസുകൾ നടത്തുന്നതിലൂടെ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ യാത്രക്കാർക്കു കിട്ടാവുന്ന ഉന്നതഗുണനിലവാരം കിട്ടാതെ പോയേക്കുമെന്ന ആശങ്കയുണ്ട്. വിദേശങ്ങളിലേതുപോലുള്ള സേവനത്തിലെ മികവെന്ന ലക്ഷ്യവും നേടിയേക്കില്ല.
ലേലത്തിൽ ആരെയും കിട്ടാതിരുന്ന ഒന്പതു ക്ലസ്റ്ററുകളിലേക്കു വീണ്ടും ടെൻഡർ വിളിക്കാതെ തരമില്ല. തുടക്കത്തിൽ 120 സ്വകാര്യ കന്പനികൾ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടക്കത്തിൽ 29 റൂട്ടുകളിലേക്കായി ഇരുവശത്തേക്കും സർവീസ് നടത്തുന്നതിനായി 40 ആധുനിക റേക്കുകളോടെ 58 ട്രെയിനുകൾക്ക് 7,200 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണു പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. മൊത്തം 30,000 കോടിയുടെ സ്വകാര്യ നിക്ഷേപമാണ് സ്വകാര്യ ട്രെയിനുകളിലൂടെ കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.
കേരളത്തിലെ സ്വകാര്യ ട്രെയിനുകളുടെ സമയം
കന്യാകുമാരി (രാവിലെ 6.00)- എറണാകുളം (ഉച്ചയ്ക്ക് 12.00). എറണാകുളം (ഉച്ചകഴിഞ്ഞ് 2.00)- കന്യാകുമാരി (രാത്രി 8.30) (നാഗർകോവിൽ, കൊല്ലം, കോട്ടയം വഴി ദിവസേന. ആകെ നാലു സ്റ്റോപ്പ്)കൊച്ചുവേളി (ഉച്ചയ്ക്ക് 1.30) - ലുംഡിംഗ് (മൂന്നാം ദിവസം രാവിലെ 6.00). ലുംഡിംഗ് (രാത്രി 8.30)- കൊച്ചുവേളി (ഉച്ചകഴിഞ്ഞ് 3.10). വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആസാമിലേക്കും തിരികെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലും (ആകെ 65.30 മണിക്കൂർ യാത്ര).
കൊച്ചുവേളി (രാത്രി 7.50)- എറണാകുളം (രാത്രി 11.30). എറണാകുളം (രാവിലെ 6.40)- കൊച്ചുവേളി (രാവിലെ 10.25) (കൊല്ലത്തും കോട്ടയത്തും മാത്രം സ്റ്റോപ്പ്).
151 സ്വകാര്യ ട്രെയിനുകൾ; കേരളത്തിനു മൂന്ന്
12:37 AM Aug 02, 2021 | Deepika.com