ജയ്പുർ: രാജസ്ഥാനിലെ അംബാഗഡ് കോട്ടയിൽ ഗോത്രവർഗ പതാക ഉയർത്തിയ ബിജെപി രാജ്യസഭാംഗം കിരോഡിലാൽ മീണയെ കസ്റ്റഡിയിലെടുത്തു. കനത്ത പോലീസ് സന്നാഹത്തെ കബളിപ്പിച്ചായിരുന്നു എംപിയും സംഘവും കോട്ടയുടെ പിന്നിലെ പാരപ്പെറ്റിൽ വെള്ള പതാക ഉയർത്തിയത്. മീണ സമുദായക്കാരും ഹിന്ദുത്വ സംഘടനകളും തമ്മിൽ തർക്കമുള്ള വിഷയമാണ് അംബാഗഡ് കോട്ട.
കനത്ത മഴയിൽ മല കയറിയാണ് കിരോഡിലാൽ മീണയും സംഘവും കോട്ടയിലെത്തിയത്. ജൂണിൽ മീണ സമുദായത്തിലെ ഒരു സംഘം യുവാക്കൾ അംബാഗഡ് കോട്ടയിലെ കാവിക്കൊടി നീക്കിയതോടെയായിരുന്നു സംഘർഷം ഉടലെടുത്തത്. സ്വതന്ത്ര എംഎൽഎ രാംകേശ് മീണയുടെ നേതൃത്വത്തിലായിരുന്നു കാവിക്കൊടി നീക്കിയത്. ഇതിനെതിരേ ഹിന്ദുത്വ സംഘടനകൾ രംഗത്തുവന്നു. തുടർന്ന് ഇരുപക്ഷത്തിനും എതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഓഗസ്റ്റ് ഒന്നിനു താൻ കോട്ട സന്ദർശിക്കുമെന്നു കിരോഡിലാൽ മീണ പ്രഖ്യാപിച്ചതോടെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
ഓഗസ്റ്റ് ഒന്നിനു അംബാഗഡ് കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്നു സുദർശൻ ടിവി എഡിറ്റർ-ഇൻ-ചീഫ് സുരേഷ് ചാവ്ഹാൻകെയും പ്രഖ്യാപിച്ചിരുന്നു.
കാവിക്കൊടി ഉയർത്തി ഗോത്രവർഗ സംസ്കാരം നശിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നു രാംകേശ് മീണ കുറ്റപ്പെടുത്തി. എന്നാൽ, മീണകളും ഹിന്ദുക്കളാണെന്നാണു കിരോഡിലാൽ മീണയുടെ വാദം. സാമുദായിക സൗഹാർദം തകർക്കാൻ ശ്രമിക്കുന്ന രാംകേശിനെതിരെ നടപടിയെടുക്കണമെന്നു കിരോഡിലാൽ ആവശ്യപ്പെട്ടു. കിരോഡിലാൽ ഗോത്രവർഗ പതാക ഉയർത്തിയതിൽ തനിക്ക് എതിർപ്പില്ലെന്ന് രാംകേശ് പറഞ്ഞു.
പതാക ഉയർത്തിയതിന്റെ വീഡിയോയും ഫോട്ടോയും പുറത്തുവിട്ടതോടെ പോലീസെത്തി കിരോഡിലാൽ മീണയെ കസ്റ്റഡിയിലെടുത്തു. തന്നെ അറസ്റ്റ് ചെയ്തുവെന്നാണു മീണ ആരോപിച്ചത്. എന്നാൽ, നിരോധിത വനമേഖലയിൽ പ്രവേശിച്ചതിന് എംപിയെ കസ്റ്റഡിയിലെടുക്കുക മാത്രമാണു ചെയ്തതെന്നു ജയ്പുർ പോലീസ് കമ്മീഷണർ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു.
അംബാഗഡ് കോട്ടയിൽ ഗോത്രവർഗ പതാക ഉയർത്തി ബിജെപി എംപി
12:36 AM Aug 02, 2021 | Deepika.com