ന്യൂഡൽഹി: 2001ലെ പാർലമെന്റ് ആക്രമണം, പത്താൻകോട് വ്യോമതാവളം ആക്രമണം, 2019 പുൽവാമ ചാവേർ ആക്രമണം എന്നിവയുടെ സൂത്രധാരനായ കൊടും ഭീകരൻ മസൂദ് അസ്ഹർ പാക്കിസ്ഥാനിലെ ബഹാവൽപുരിലെ ആഡംബര മേഖലയിൽ രാജ്യത്തിന്റെ അതിഥിയായി കഴിയുകയാണെന്ന് ഹിന്ദി വാർത്താ ചാനൽ ടൈംസ് നൗ നവഭാരത് റിപ്പോർട്ട്. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ തലവനാണ് മസൂദ്.
ജനസാന്ദ്രതയേറിയ മേഖലയിലാണ് മസൂദ് അസ്ഹർ കഴിയുന്നത്. രണ്ടു വീടുകളാണ് ബഹാവൽപുരിൽ ഇയാൾക്കുള്ളത്. ഒരെണ്ണം ഉസ്മാൻ-ഒ-അലി മസ്ജിദിനും നാഷണൽ ഓർത്തോപീഡിക് ആൻഡ് ജനറൾ ഹോസ്പിറ്റലിനും സമീപത്താണ്.
പാക്കിസ്ഥാൻ കരസേനാ ജവാന്മാർ വീടിനു പുറത്ത് കാവലുണ്ടെന്ന് വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കൊടും ഭീകരൻ ഒസാമ ബിൻ ലാദനെതിരെ നടത്തിയതുപോലെയുള്ള സൈനികനീക്കത്തിനു തടയിടാനാണ് മോസ്കിനും ആശുപത്രിക്കും സമീപം മസൂദ് അസ്ഹർ താമസിക്കുന്നതെന്നു വിലയിരുത്തപ്പെടുന്നു. ജനസാന്ദ്രതയേറിയ മേഖലയായതിനാൽ സൈനികനീക്കം എളുപ്പമല്ല.
ആദ്യത്തെ വീടിനു നാലു കിലോമീറ്റർ അകലെയാണ് മസൂദിന്റെ രണ്ടാമത്തെ വീട്. ഇതിനു സമീപം ജാമിയ മോസ്ക്, ലാഹോർ ഹൈക്കോടതിയുടെ ബഹാവൽപുർ ബെഞ്ച് എന്നിവ സ്ഥിതി ചെയ്യുന്നു. ഈ വീടിനും പാക് സൈനികരുടെ കാവലുണ്ട്.
ജില്ലാ കളക്ടറുടെ ഓഫീസ് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ്.
മസൂദ് അസ്ഹർ പാക്കിസ്ഥാനിൽ രാജ്യത്തിന്റെ അതിഥിയായി കഴിയുകയാണെന്ന് റിപ്പോർട്ട്
12:36 AM Aug 02, 2021 | Deepika.com