ശ്രീനഗർ: പുൽവാമയിൽ 40 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുൾപ്പെടെ രണ്ടുപേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ലാംബൂ, ഇസ്മയിൽ, അദ്നാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന അബു സൈഫുള്ളയെയാണ് വധിച്ചത്. ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗമായ ഇയാൾക്കൊപ്പം സുരക്ഷാസേനയുടെ തോക്കിന് ഇരയായ ഭീകരനും പുൽവാമ ആക്രമണവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചു.
ഭീകരരുടെ സാന്നിധ്യമെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാവിലെ പുൽവാമയിലെ നമിബിയാൻ, മർസാർ വനമേഖല വളഞ്ഞശേഷം സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതെന്ന് കാഷ്മീർ ഐജി വിജയ്കുമാർ അറിയിച്ചു. പുൽവാമ ആക്രമണം സംബന്ധിച്ച് എൻഐഎ തയാറാക്കിയ കുറ്റപത്രത്തിൽ അബു സൈഫുള്ള സ്ഥാനം പിടിച്ചിട്ടുണ്ടെന്നും ഐജി പറഞ്ഞു.
2017ലാണ് പാകിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് ഇയാൾ നുഴഞ്ഞുകയറിയത്. അന്നുമുതൽ ഭീകരാക്രമണ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. ദക്ഷിണകാഷ്മീരിൽ ജയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡർ എന്ന പദവിയാണു ഭീകരർക്കിടയിൽ ഇയാൾക്ക്. വിദൂരനിയന്ത്രണ സ്ഫോടകവസ്തുക്കളും കാർ ബോംബുകളും നിർമിക്കുന്നതിൽ വിദഗ്ധനാണ്.
2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം. സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരേ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ആദിൽ ധർ എന്ന ചാവേർ ഓടിച്ചുകയറ്റുകയായിരുന്നു.
‘പുൽവാമ’യ്ക്കു തിരിച്ചടി: രണ്ടു ഭീകരരെ വധിച്ചു
01:05 AM Aug 01, 2021 | Deepika.com