ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തലിനെതിരേയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി ഇന്നലെയും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. അതിനിടെ പെഗാസസ് ഫോണ് ചോർത്തലൊന്നും വലിയ വിഷയമല്ലെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയിൽ പറഞ്ഞു.
ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട ഏതു വിഷയവും ചർച്ച ചെയ്യാൻ സർക്കാർ തയാറാണ്. പെഗാസസ് വിഷയത്തിൽ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇരു സഭകളിലും പ്രസ്താവന നടത്തിക്കഴിഞ്ഞതാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. പെഗാസസ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ജോഷിയുടെ പ്രതികരണം.
പ്രതിപക്ഷത്തിന്റെ പെരുമാറ്റം നിർഭാഗ്യകരമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഒരു ഗൗരവവുമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് അവർ ബഹളം വയ്ക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ രാജ്യത്തുണ്ട്. അതെല്ലാം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറുമാണ്. പാർലമെന്റ് നടപടികൾ തുടരാൻ അനുവദിക്കില്ലെന്ന നിലപാട് നിർഭാഗ്യകരമാണ്. ബില്ലുകൾ ചർച്ച കൂടാതെ പാസാക്കാൻ സർക്കാരിനു താത്പര്യമില്ലെന്ന് മന്ത്രി പറഞ്ഞു. പെഗാസസ് വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ഇന്നും ലോക്സഭ തടസപ്പെട്ടു. ചോദ്യോത്തര വേളയ്ക്കിടെ പെഗാസസ് വിഷയം ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ ബഹളം വച്ചു. തുടർന്ന ആദ്യം ഉച്ചവരെ നിർത്തിവച്ച സഭ പിന്നീടും ബഹളം തുടർന്നതോടെ ഇന്നത്തേക്കു പിരിഞ്ഞു.
രാജ്യസഭയിൽ പ്രതിഷേധത്തിനിടെ എംപിമാർ ചൂളം വിളിച്ചതിനെ അധ്യക്ഷൻ എം. വെങ്കയ്യ നായിഡു രൂക്ഷമായി വിമർശിച്ചു. ചില എംപിമാർ ചൂളം വിളിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷേ, ഇത് സഭയാണ് എന്നോർക്കണം. ചില എംപിമാർ മാർഷൽമാരുടെ ചുമലിൽ കൈവയ്ക്കുന്നതും കണ്ടു. എന്താണ് അവരുടെ പ്രകോപനം എന്നറിയില്ല. ചിലർ മന്ത്രിമാരെ മറച്ച് പ്ലാക്കാർഡുകളും ഉയർത്തി നിൽക്കുന്നു. തനിക്കു മുന്നിൽ രണ്ടു വഴികളാണുള്ളത്. ഒന്നുകിൽ ഇതെല്ലാം അനുവദിച്ച് സഭയെ ഒരു ചന്തയാക്കി മാറ്റാം. അല്ലെങ്കിൽ നടപടിയെടുക്കാം. എന്തു തന്നെയായാലും അംഗങ്ങൾ ഇത്ര തരംതാണു പ്രവർത്തിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പെഗാസസിൽ ഇന്നലെയും പാർലമെന്റ് മുങ്ങി
12:59 AM Jul 31, 2021 | Deepika.com