ന്യൂഡൽഹി: ബിജെപിക്കെതിരേ ദേശീയ പ്രതിപക്ഷ നിര ശക്തിപ്പെടുത്താൻ മുൻകൈ എടുത്തു നീക്കം നടത്തുന്ന മമത ബാനർജിയുടെയും തൃണമൂൽ കോണ്‍ഗ്രസിന്റെയും ഒപ്പം നിൽക്കുന്ന കാര്യത്തിൽ ഇടതു മുന്നണിയിൽ വിള്ളൽ. ബിജെപിയെ മുഖ്യ ശത്രുവായി കാണുന്ന ആരുടെയൊപ്പവും നിൽക്കുമെന്നു സിപിഐ വ്യക്തമാക്കിയപ്പോൾ തൃണമൂലിനൊപ്പം ഒരു സഖ്യത്തിൽ എങ്ങനെ നിൽക്കും എന്ന കാര്യത്തിൽ ഒരു തീരുമാനവും എടുക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണ് സിപിഎം.
ഇനിമുതൽ എല്ലാ രണ്ടു മാസം കൂടുന്പോഴും ഡൽഹിയിലേക്കു വരുമെന്നാണ് അഞ്ചു ദിവസത്തെ തലസ്ഥാന സന്ദർശനം പൂർത്തിയാക്കി മടങ്ങും മുൻപ് മമത ബാനർജി പറഞ്ഞത്. ഡൽഹി സന്ദർശനം പൂർണ വിജയമായിരുന്നു എന്ന് എൻസിപി നേതാവ് ശരദ് പവാറുമായി ചർച്ച നടത്തിയ ശേഷം ഇന്നലെ മമത വ്യക്തമാക്കി. എന്തു വില കൊടുത്തും രാജ്യത്തിന്റെ ജനാധിപത്യം അതിജീവിക്കുകതന്നെ ചെയ്യും. ജനാധിപത്യത്തെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും മമത പറഞ്ഞു.
2024 ദേശീയ തെരഞ്ഞെടുപ്പിൽ മമത ബാനർജി കോണ്‍ഗ്രസിന്റെ കെെകൂടി പിടിച്ച് ഒരു ശക്തമായ പ്രതിപക്ഷ പോരാട്ടത്തിന് തയാറെടുക്കുന്പോൾ അവർക്കൊപ്പം എങ്ങനെ നിൽക്കുമെന്ന കാര്യത്തിൽ സിപിഎമ്മിനുള്ളിൽ വലിയ പ്രതിസന്ധിയാണുള്ളത്.
34 വർഷത്തെ ബംഗാൾ ഭരണം 2011ൽ സിപിഎമ്മിന്റെ കൈവിട്ടു പോകുന്നത് മമതയോടും തൃണമൂൽ കോണ്‍ഗ്രസിനോടും പരാജയപ്പെട്ടപ്പോഴാണ്. കഴിഞ്ഞ മേയിൽ മമത വീണ്ടും അധികാരത്തിലെത്തിയ സംസ്ഥാന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നിട്ടു പോലും സിപിഎമ്മിന് ഒറ്റ സീറ്റും നേടാനായതുമില്ല.
അതേസമയം ബിജെപി മുഖ്യശത്രുവാണെന്നും അവർക്കെതിരേ ഏത് സഖ്യമുണ്ടായാലും ഒപ്പം നിൽക്കുമെന്നും സിപിഐ പ്രഖ്യാപിച്ചു. ഇടതുമുന്നണിയിൽ സിപിഎമ്മിനൊപ്പംതന്നെ ദേശീയ പ്രാധാന്യമുള്ള സിപിഐയുടെ നിലപാട് സുപ്രധാനമാണ്.
ബിജെപിക്കെതിരേ സഖ്യമുണ്ടാക്കുന്നത് തൃണമൂൽ കോണ്‍ഗ്രസോ, കോണ്‍ഗ്രസോ, സമാജ് വാദി പാർട്ടിയോ ആയാൽ പോലും ഒപ്പം നിൽക്കുമെന്നാണ് സിപിഐ ബംഗാൾ സെക്രട്ടറി സ്വപൻ ബാനർജി വ്യക്തമാക്കിയത്. 1996ൽ ജ്യോതി ബസു പ്രധാനമന്ത്രി ആകുന്നത് തടഞ്ഞ് സഖ്യത്തിൽനിന്നു സിപിഎം ഒഴിഞ്ഞു നിന്നപ്പോൾ സിപിഐ സഖ്യത്തിനൊപ്പം നിൽക്കുകയും പാർട്ടി നേതാവ് ഇന്ദ്രജിത് ഗുപ്ത ആഭ്യന്തര മന്ത്രിയാകുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസും സിപിഎമ്മും തൃണമൂൽ കോണ്‍ഗ്രസ് ആണോ അതോ ബിജെപിയാണോ മുഖ്യശത്രു എന്ന് ഇനിയെങ്കിലും തീരുമാനിക്കണം എന്നാണ് മമത ബാനർജി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടതിനു ശേഷം ഡൽഹിയിൽ പ്രതികരിച്ചത്. ബിജെപിയാണ് മുഖ്യശത്രു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പക്ഷേ, തൃണമൂൽ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യം പരിഗണനയിൽ പോലുമില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സുജാൻ ചക്രവർത്തി പറഞ്ഞു.
മമതയുടെ കൂടിക്കാഴ്കൾ
ജൂലൈ 26നു ഡൽഹിയിൽ എത്തിയ മമത ബാനർജി സോണിയയ്ക്കും രാഹുലിനും പുറമേ കോണ്‍ഗ്രസ് നേതാക്കളായ കമൽ നാഥ്, ആനന്ദ് ശർമ, അഭിഷേക് സിംഗ്വി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, എൻസിപി നേതാവ് ശരദ് പവാർ, ഡിഎംകെ നേതാവ് കനിമൊഴി, ചലച്ചിത്ര താരം ശബാന ആസ്മി, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
സെബി മാത്യു
മമതയുടെ പ്രതിപക്ഷ പടയൊരുക്കം: ഇടതു മുന്നണിയിൽ വിള്ളൽ
12:59 AM Jul 31, 2021 | Deepika.com