ന്യൂഡൽഹി: ചിരട്ടപ്പാൽ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രത്യാഘതങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകുവാൻ കേന്ദ്രവാണിജ്യ മന്ത്രി പിയൂഷ് ഗോയൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചിരട്ടപ്പാൽ ഇറക്കുമതി മൂലം റബറിനുണ്ടാകുന്ന വിലത്തകർച്ചയും പാരിസ്ഥിതിക പ്രതിസന്ധികളും സംബന്ധിച്ച് കേരള എംപിമാരായ ആന്റോ ആന്റണി, എൻ. കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ് എന്നിവർ മന്ത്രിയെ കണ്ടു നിവേദനം നൽകിയപ്പോഴാണ് മന്ത്രി നിർദേശം നൽകിയത്. ഇതേ വിഷയത്തിൽ തോമസ് ചാഴികാടൻ എംപി ചർച്ച ആവശ്യപ്പെട്ടു പാർലമെന്റിൽ നോട്ടീസ് നൽകിയിരുന്നു.
ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുന്നതിനുള്ള എക നിയമതടസം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷൻ ഇല്ല എന്നുള്ളതാണ്. ആ കടന്പയെ അതിജീവിക്കാനാണ് ചിരട്ടപ്പാലിനു ബിഐഎസ് നൽകാനുള്ള നീക്കം. ഇന്ത്യ ഒപ്പിട്ടിട്ടുള്ള നിരവധി അന്താരാഷ്ട്ര ഉടന്പടികളുടെ നഗ്നമായ ലംഘനമാണിത്. സംസ്കരിക്കാത്ത ഉത്പന്നം എന്ന നിലയിൽ മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഹാനികരമായ രോഗാണുക്കൾ പകരും എന്നുള്ളതിനാൽ ഇത്തരം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെതിരേയുള്ള അന്താരാഷ്ട്ര ഉടന്പടികളിൽ ഒപ്പുവച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. അത്തരം ഉടന്പടികളുടെ നഗ്നമായ ലംഘനവും ജൈവസുരക്ഷയ് ക്കും പരിസ്ഥിതിക്കും ഹാനികരവുമാണ് ചിരട്ടപ്പാലിന് ബിഐഎസ് നൽകാനുള്ള നീക്കം.
ലോകം മുഴുവൻ വൈറസുകൾക്കെതിരേ പോരാടുന്പോൾ കേവലം ഒരുപിടി വ്യവസായികളുടെ സ്വാർഥതാത്പര്യത്തിനു വഴങ്ങി ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം മനുഷ്യ ജീവനോടും പരിസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്.
വിലത്തകർച്ച കൊണ്ട് ഇപ്പോൾത്തന്നെ ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന 12 ലക്ഷത്തോളം വരുന്ന റബർ കർഷകരുടെ വഴിമുട്ടിക്കുന്ന തീരുമാനത്തിൽനിന്നു ഗവണ്മെന്റ് പിന്തിരിയണം. വ്യവസായികൾക്ക് ഒരു കിലോയ്ക്ക് 75 രൂപയ്ക്ക് ബ്ലോക്ക് റബർ ലഭ്യമാകും അതോടെ റബറിന്റെ വില തകർന്നടിയും. കേരളത്തിന്റെ സാന്പത്തിക ഭദ്രതയുടെ നട്ടെല്ലായ റബറിന്റെ സന്പൂർണ തകർച്ചയ്ക്ക് ഇതു വഴിവയ്ക്കും.
വിനാശകരമായ കീടങ്ങളും കീടനാശിനികളുംസംബന്ധിച്ച നിയമത്തിനും 2003-ലെ പ്ലാന്റ് ക്വാറന്റയിൻ ഒാർഡർ നിയമത്തിനും വിരുദ്ധമാണ് ഈ തീരുമാനം. കോവിഡ് കാലഘട്ടത്തിൽ മനുഷ്യന്റെ യാത്രയ്ക്കുപോലും ലോകരാഷ്ട്രങ്ങൾ നിയന്ത്രണമേർപ്പെടുത്തിയപ്പോഴാണ് മനുഷ്യനും ജീവജാലങ്ങൾക്കും ഹാനികരമായ വൈറസ് പടർത്തുമെന്നതിനാൽ സംസ്കരിക്കാത്ത ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനെ നിരോധിച്ചിടത്ത് ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുവാനുള്ള തീരുമാനം. പ്രധാന മന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണിത് എന്ന കാര്യം ഏറെ ഞെട്ടിക്കുന്നതാണ്. കേരളത്തിന്റെ സാന്പത്തിക ഭദ്രതയുടെ നട്ടെല്ലായ റബറിന്റെ വില ചിരട്ടപ്പാൽ ഇറക്കുമതി തകർക്കുമെന്നുള്ളത് എംപിമാർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പു നൽകി.
ചിരട്ടപ്പാൽ ഇറക്കുമതി: വാണിജ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടി
02:17 AM Jul 30, 2021 | Deepika.com