ബംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിനു സമയമെടുക്കുമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അതേസമയം, മന്ത്രിസ്ഥാനത്തിനായി ബിജെപിയിൽ ചരടുവലി തുടങ്ങി. മുഖ്യമന്ത്രി ഇന്ന് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ച നടത്തും.
മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ മന്ത്രിയാകാനില്ലെന്നു പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയായിരുന്നിട്ടും താൻ യെദിയൂരപ്പ മന്ത്രിസഭയിൽ ചേർന്നതു യെദിയൂരപ്പ ഏറ്റവും ഉന്നത നേതാവായതു മൂലമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ മന്ത്രിയാകാനില്ലെന്നും ഷെട്ടാർ പറഞ്ഞു. യെദിയൂരപ്പ മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായിരുന്നു. ഷെട്ടാറുമായി സംസാരിക്കുമെന്നു ബൊമ്മെ പറഞ്ഞു.
മുതിർന്ന നേതാവ് കെ.എസ്. ഈശ്വരപ്പയെ ഉപമുഖ്യമന്ത്രിയാക്കണമെന്നു ചില കുറുബ മഠാധിപതികൾ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്പ് ഉപമുഖ്യമന്ത്രിയായും ബിജെപി സംസ്ഥാന അധ്യക്ഷനായും ഈശ്വരപ്പ പ്രവർത്തിച്ചിട്ടുണ്ട്.
ആരു മന്ത്രിയാകണമെന്നത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നു മുൻ മന്ത്രി മുരുഗേഷ് നിറാനി പറഞ്ഞു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർന്നുകേട്ട പേരായിരുന്നു നിറാനിയുടേത്.
താൻ മന്ത്രിയാകുമെന്നു മുതിർന്ന നേതാവ് ഉമേഷ് കട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആയ എം.പി. രേണുകാചാര്യയും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു. പഞ്ചമശാലി ലിംഗായത്ത് സമുദായത്തിൽനിന്നുള്ള ആൾ മുഖ്യമന്ത്രിയാകുമെന്നായിരുന്നു താൻ പ്രതീക്ഷിച്ചിരുന്നതെന്നു കൂടലസംഗമം ആസ്ഥാനമായ ലിംഗായത്ത് പഞ്ചമശാലി പീഠ മഠാധിപതി ബസവ ദയ മൃത്യുഞ്ജയ സ്വാമി പറഞ്ഞു. അവസാനനിമിഷമാണു സ്ഥിതിഗതികൾ മാറിമറിഞ്ഞതെന്നും തന്റെ സമുദായത്തിനു മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിൽനിന്നും ജെഡി-എസിൽനിന്നും കൂറുമാറിയെത്തിയവർക്കും മന്ത്രിസ്ഥാനം നല്കേണ്ടി വരും.
കർണാടകയിൽ മന്ത്രിസ്ഥാനത്തിനായി ചരടുവലി തുടങ്ങി
12:46 AM Jul 30, 2021 | Deepika.com